
കൊച്ചി: മലപ്പുറത്ത് വൻതോതിൽ സ്‌ഫോടകവസ്‌തുക്കൾ പിടിച്ചെടുത്ത കേസിൽ മുഖ്യപ്രതി മഞ്ചേരി സ്വദേശി ടി.എ. ഹാരിസിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്‌തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
ഒമ്പതു മുതൽ 11 വരെ പ്രതികളായ മന്തഗൗഡ് ബിരാദർ, ബപ്പഗൗഡ് ഭീരാമയ ചൗദ്രി, പ്രകാശ് ഗൗഡ ബിരാദർ എന്നിവരെ വെള്ളിയാഴ്ച അറസ്റ്റു ചെയ്തിരുന്നു. ആന്ധ്രാപ്രദേശിലെ വിജയപുരം സ്വദേശികളായ ഇവരെ വിജയവാഡയിൽ നിന്നാണ് എൻ.ഐ.എ കൊച്ചി യൂണിറ്റ് പിടികൂടിയത്.
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ചെമ്മമ്മാട് -തലപ്പാറ റോഡിലെ ഫർഹ ഹോളോ ബ്രിക്‌സ് കമ്പനി വളപ്പിൽ നിന്നാണ് 89,600 ജലാറ്റിൻ സ്റ്റിക്കുകളും 10,500 ഡിറ്റണേറ്ററുകളും പിടിച്ചെടുത്തത്. ക്വാറി ആവശ്യങ്ങൾക്കെന്ന പേരിൽ ലൈസൻസ് ഇല്ലാതെയാണ് സ്‌ഫോടകവസ്‌തു കൊണ്ടുവന്നത്. വലിയ അളവിൽ ശേഖരിച്ചത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണെന്ന് എൻ.ഐ.എ വിലയിരുത്തുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് അന്വേഷണം.
കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലും തമിഴ്‌നാട്ടിലും കർണാടകത്തിലുമായി 19 സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. സ്‌ഫോടകവസ്തു നിർമ്മാതാക്കൾ, വിതരണക്കാർ, വിൽപ്പനക്കാർ എന്നിവരുടെ ഓഫീസുകളിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |