
ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധം 16-ാം ദിവസത്തിലേക്ക് കടന്നതോടെ വിവാദമായ ജെ.പി.എസ്.സി പരീക്ഷ റദ്ദാക്കാമെന്ന് സമ്മതിച്ച് ജാർഖണ്ഡ് സർക്കാർ. വിഷയത്തിൽ സി.ഐ.ഡി, ഇ.ഡി അന്വേഷണത്തിന് ഉത്തരവിടുമെന്നും വിദ്യാർത്ഥികളുമായുള്ള ചർച്ചയിൽ സർക്കാർ അറിയിച്ചു. എന്നാൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ.
ചർച്ച ശുഭകരമാണെന്നാണ് മന്ത്രി സുദിവ്യ കുമാർ ഇന്നലെ പറഞ്ഞത്. ജെ.പി.എസ്.സി പരീക്ഷകളിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ഇ.ഡി അന്വേഷണത്തിന് ജാർഖണ്ഡ് സർക്കാർ ശുപാർശ ചെയ്യും. ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കും. പരീക്ഷാ ക്രമക്കേടുകളിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. സമരം പിൻവലിക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചതായും മന്ത്രി പറഞ്ഞു.എന്നാൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ഇന്ന് ജാർഖണ്ഡ് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.
അതിനിടെ സി.ഐ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ച ജെ.പി.എസ്.സിയിലെ സിറ്റിംഗ് അംഗങ്ങളായ അജിത ഭട്ടാചാര്യ, ജമീൽ അഹമ്മദ്, അനിമ ഹൻസ്ഡ എന്നിവർ രാജിവച്ചു. മന്ത്രിയും ജെ.എം.എം വക്താവും ജനറൽ സെക്രട്ടറിയുമായ ഡോ. ഭട്ടാചാര്യയുടെ ഭാര്യയാണ് ഡോ. അജിത ഭട്ടാചാര്യ.
എസ്.എസ്.സി
ചോദ്യങ്ങളും ചോർന്നു
ജാർഖണ്ഡ് പി.എസ്.സി ചോദ്യപേപ്പർ ചോർച്ച വിവാദം കത്തുന്നതിനിടെ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി നടത്തിയ 2024ലെ കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ (ജെ.എസ്.എസ്.സി-സി.ജി.എൽ) പരീക്ഷാ ചോദ്യപേപ്പറുകളും ചോർന്നുവെന്ന വിവരം പുറത്ത്. ചോർത്തിയ ചോദ്യപേപ്പറുകൾ പണം നൽകിയവർക്ക് വാട്ട്‌സ്ആപ്പ് വഴി ഹസാരിബാഗ്, ജംഷഡ്പൂർ, പട്‌ന, പശ്ചിമ ബംഗാൾ, നേപ്പാൾ എന്നിവിടങ്ങളിൽ ലഭ്യമാക്കി. ചോദ്യങ്ങൾ ചോർന്നിട്ടില്ലെന്നാണ് സർക്കാർ നിയോഗിച്ച എസ്.ഐ.ടി കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |