
പൂനെ: ബാരാമതിയിൽ വീണ്ടും വിമാനാപകടം. സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിംഗിനിടെ തെന്നിമാറിയാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.35നായിരുന്നു അപകടം. പൈലറ്റുമാർക്ക് പരിക്കില്ല. വിമാനത്തിന് സാരമായി കേടുപാടുകളുണ്ടായി. വിടി-എസ്.ഇ.എക്സ് എന്ന് വിമാനത്തിന്റെ ലാൻഡിംഗ് ശ്രമം പരാജയപ്പെടുകയും റൺവേയിൽ നിറുത്താൻ കഴിയാതെ വരികയും ചെയ്തു. പിന്നാലെ വിമാനം തെന്നിമാറി റൺവേയുടെ പുറത്തെത്തി ഇടിച്ചുതകരുകയായിരുന്നു. ക്യാപ്ടൻ ചിരാഗ് ശശികാന്ത്, കേഡറ്റ് അഭിജിത് ജുന്ദ്ര എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതിയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട് ഏഴുമാസത്തിന് ശേഷമാണ് സംഭവം. മേയ് 13ന് ബാരാമതിയിൽ ഒരു സ്വകാര്യ കമ്പനിയുടെ മറ്റൊരു പരിശീലന വിമാനവും തകർന്നുവീണിരുന്നു. അന്നും പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം ബാരാമതി വിമാനത്താവളം നവീകരണത്തിനൊരുങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു. സ്വതന്ത്ര എയർ ട്രാഫിക് കൺട്രോൾ ടവർ സ്ഥാപിക്കാനും റൺവേയും വിപുലീകരിക്കാനും നടപടികൾ ആരംഭിച്ചു. രാത്രിസമയങ്ങളിൽ സുരക്ഷിതമായ ടേക്ക്ഓഫും ലാൻഡിംഗും ഉറപ്പാക്കുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തും.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ഫയർ സ്റ്റേഷനും ശക്തമായ സുരക്ഷാ മതിലും നിർമ്മിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |