തിരുവനന്തപുരം: 'ഓഫ് റോഡ് അഡ്വെഞ്ചർ' ട്രാക്കായി മാറിയ കണ്ണമ്മൂല-അയ്യങ്കാളി റോഡിൽ ജനത്തിന് ദുരിത യാത്ര. പൊതുമരാമത്ത് വകുപ്പ് ഏഴുവർഷം മുമ്പ് നവീകരണത്തിനായി കുഴിച്ച റോഡിൽ മെറ്റൽ നിരത്തിയെങ്കിലും ടാറിംഗ് പൂർത്തിയാകാത്തതാണ് നാട്ടുകാരെ വലയ്ക്കുന്നത്.
കണ്ണമ്മൂല പാലത്തിന് സമീപത്തെ ആമയിഴഞ്ചാൻ തോടിന്റെ കരയിലൂടെയുള്ള റോഡാണിത്. ജോലികൾ പാതിവഴിയിൽ നിറുത്തിയതോടെ റോഡ് സഞ്ചാരയോഗ്യമല്ലാത്ത നിലയിലുമായി.മെറ്റൽ നിരത്തിയത് കാരണം ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ചെറിയ അശ്രദ്ധ പോലും അപകടത്തിന് കാരണമാകുന്ന അവസ്ഥയാണ്. ടാറിംഗ് പൂർത്തിയാക്കാത്തതിൽ വ്യാപക പരാതിയുമുണ്ട്.
പണി എപ്പോൾ പൂർത്തിയാകുമെന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് വ്യക്തമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പണി പൂർത്തിയാക്കാത്തത് അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
പൊളിച്ചത് 2019ൽ
2019ലാണ് റോഡ് പൊളിച്ചത്. ടാറിംഗ് ഇനിയും വൈകിയാൽ യാത്ര കൂടുതൽ ദുഃസഹമാകും. റോഡിന്റെ മോശം അവസ്ഥ കാരണം വാഹനങ്ങളുടെ അറ്റകുറ്റപ്പണി വർദ്ധിച്ചിരിക്കുകയാണ്. മെറ്റലിലൂടെ തുടർച്ചയായി സഞ്ചരിക്കുന്നത് ടയറുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും കേടുപാടുകൾ വരുത്തുന്നതായി വാഹന ഉടമകൾ പറയുന്നു.
പ്രതികരണം
----------------------------
റോഡുപണി ഉടൻ ആരംഭിക്കും. നടപടികൾ അന്തിമഘട്ടത്തിലാണ്.
വീണാകുമാരി.ആർ,അണമുഖം വാർഡ് കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |