പയ്യന്നൂർ: തിരഞ്ഞെടുപ്പ് കാലത്തും തുടർന്നും പയ്യന്നൂരിലുണ്ടായ അക്രമ സംഭവങ്ങളിലെ യഥാർത്ഥ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്. പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.കെ.എം. ജംഗ്ഷൻ കേന്ദ്രീകരിച്ച് പുറപ്പെട്ട മാർച്ച് ഡിവൈ.എസ്.പി. ഓഫീസിനു മുന്നിൽ സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. നേതാവ് കെ.വി.ബാബു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.ഐ.മധുസൂദനൻ, സി.സത്യപാലൻ, സരിൻ ശശി, പി.ശശിധരൻ, കെ.കെ. ജയപ്രകാശ്, വി. ബാലൻ, ജോസ് മാത്യു, കെ.ഹരിഹർകുമാർ, പി.ജയൻ, ഒ.ടി.സുജേഷ്, പി.വി.ദാസൻ സംസാരിച്ചു. പി.സന്തോഷ് സ്വാഗതം പറഞ്ഞു.
തളിപ്പറമ്പ് ഡിവൈ.എസ്.പി, കെ.പി.സുമേഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പൊലീസ് സ്റ്റേഷന് സമീപം ഗവ. ആശുപത്രി റോഡിൽ ബാരിക്കേട് വച്ച് മാർച്ച് തടഞ്ഞു. ടി പുരുഷോത്തമന്റെ ചെമ്മീൻ ഫാമിലെ ഷെഡ് കത്തിയതിലും, വെള്ളൂർ ചേനോത്ത് പി.വി. പ്രസന്നന്റെ ബൈക്ക് കത്തിച്ചതിലും വെള്ളൂർ രാമൻകുളത്തിന് സമീപം വി.വി.കമലാക്ഷിയുടെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതിലും പ്രതികളെ കണ്ടെത്തുവാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഫേക് ഐഡികളിലൂടെ സി.പി.എം. നേതാക്കൾക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കുമെതിരെ , വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും നടന്നിരുന്നു. ഇതിനെതിരെ പരാതികൾ നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തുവാൻ നിർബന്ധിതമായതെന്ന് നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |