കോന്നി: ആനയുടെ കുത്തേറ്റ് പാപ്പാൻ മരിക്കുന്നത് ആനത്താവളത്തിലെ ആദ്യ സംഭവമാണ്. മുൻപ് ആനത്താവളത്തിലെ താപ്പാനയായിരുന്ന രഞ്ജിയുടെ ആക്രമണത്തിൽ പാപ്പാൻ മരണമടഞ്ഞത് ആനത്താവളത്തിന് പുറത്ത് ഇളകൊള്ളൂരിൽ വച്ചായിരുന്നു. ഇക്കോ ടൂറിസം സെന്ററിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് രണ്ടു വർഷങ്ങൾക്കു മുൻപ് കുട്ടി മരിച്ച സംഭവത്തിനുശേഷം ആനത്താവളത്തെ നടുക്കിയ രണ്ടാമത്തെ ദാരുണ സംഭവമായിരുന്നു ഇന്നലെ ഉണ്ടായത്. കഴിഞ്ഞ 15 വർഷങ്ങളായി കോന്നി ആനത്താവളത്തിലെ പാപ്പാൻ ആയിരുന്നു മരണമടഞ്ഞ മോഹനൻ നായർ. ഇക്കോ ടൂറിസം സെന്ററിലെ മീന എന്ന ആനയുടെ ഒന്നാം പാപ്പാൻ ആയിരുന്നു. ഒരു ആനയ്ക്ക് രണ്ട് പാപ്പാന്മാർ വീതം 8 പാപ്പാന്മാരാണ് ഇക്കോ ടൂറിസം സെന്ററിൽ ഉള്ളത്. മോഹനൻ നായർ, ഷംസുദ്ദീൻ, ഷാജി, അജീഷ്, കൃഷ്ണകുമാർ, യശോധരൻ, ലാൽകുമാർ, ബിനോയ് എന്നിവർ. ഇതിൽ ഷംസുദ്ദീനും അജീഷും കൃഷ്ണകുമാറും വനംവകുപ്പിന്റെ സ്ഥിര ജീവനക്കാരും ബാക്കിയുള്ള അഞ്ചുപേർ താത്കാലിക ജീവനക്കാരുമാണ്. കോന്നി വനം വിഷനിലെ മണ്ണാറപ്പാറ റേഞ്ചിലെ തുറയിൽ നിന്ന് 1991 ൽ കിട്ടിയ മീന (36), തിരുവനന്തപുരം വനം ഡിവിഷനിലെ പരുത്തിപ്പള്ളി റേഞ്ചിലെ കുട്ടൻ പാറയിൽ നിന്ന് 2014 കിട്ടിയ കൃഷ്ണ (15), മലയാറ്റൂർ വനം ഡിവിഷനിലെ കോടനാട് റേഞ്ചിലെ ഏറുമുഖത്ത് നിന്നും 2003ൽ കിട്ടിയ ഇവ (25), കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ റേഞ്ചിലെ പാലക്കുഴിയിൽ നിന്ന് 1992 ലഭിച്ച പ്രിയദർശി (44) എന്നീ നാല് ആനകളാണ് ഇക്കോ ടൂറിസം സെന്ററിൽ ഉള്ളത്. ഇതിൽ കൃഷ്ണ മദപ്പാടിലാണിപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |