
മട്ടാഞ്ചേരി: ആർ.എസ്.എസ് സഹയാത്രികനായ ടി.ജി. മോഹൻ ദാസിനെ ഡൽഹി സമരവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം വിംഗ് പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വൈകിട്ട് അഞ്ചോടെ മോഹൻ ദാസിന്റെ മട്ടാഞ്ചേരി ചെറളായിയിലെ വസതിയിലെത്തിയത്. മട്ടാഞ്ചേരി പൊലീസും ഒപ്പമുണ്ടായിരുന്നു.
ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ പരിശോധിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
ഈ സമയം മോഹൻ ദാസിനെ കൂടാതെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കസ്റ്റഡി നടപടിക്രമം രണ്ടര മണിക്കൂർ നീണ്ടു. കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് തിരുവനന്തപുത്തേക്ക് കൊണ്ടുപോയത്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം.
പൊലീസ് മോഹൻ ദാസുമായി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ സംഘപരിവാർ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് ആശങ്ക പരത്തി.
മോഹൻ ദാസിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കും, ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെയും യുവാക്കളെയും വെടിവച്ച് കൊല്ലണമെന്ന പ്രസ്താവനയ്‌ക്കുമെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ നൽകിയ പരാതിയിലാണ് നടപടി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുൾ ജലീൽ, പൊതുപ്രവർത്തകൻ ഹാരിസ് അബു തുടങ്ങിയവർ മട്ടാഞ്ചേരി പൊലീസിലും പരാതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |