തിരുവനന്തപുരം: കഴക്കൂട്ടം-കോവളം ബൈപ്പാസിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികന് പരിക്കേറ്റു. തിരുവല്ലം ഇടയാർ പുതുവൽപുത്തൻ വീട്ടിൽ ശാന്ത (70), ഇടയാർ ടി.സി 68/861/4 വീട്ടിൽ വിജയമ്മ (63) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ തിരുവല്ലത്തെ പെട്രോൾ പമ്പിനും ഇരുമ്പ് പാലത്തിനും സമീപത്തായിരുന്നു അപകടം.
തമിഴ്നാട്ടിലെ ആറ്റിൻകര പള്ളിയിൽ പോകാനാണ് ഇരുവരുമെത്തിയത്. തമ്പാനൂർ ബസ് സ്റ്റാൻഡിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ കോവളം ഭാഗത്തു നിന്നെത്തിയ എൻഫീൽഡ് ബുള്ളറ്റ് ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സർവീസ് റോഡിൽ നിന്ന് ബൈപ്പാസിലേക്ക് കയറാനുള്ള ചെറിയ ഇരുമ്പ് പടിക്കെട് കയറി റോഡിലെത്തി മറുഭാഗത്തേക്ക് കടക്കുകയായിരുന്നു സഹോദരിമാർ.
ഇരുഭാഗത്തേക്കും നോക്കി വാഹനമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇരുവരും റോഡ് മുറിച്ചു കടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അതിനിടെ പാഞ്ഞുവന്ന ബൈക്കാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തലയടിച്ചു വീണു.
നാട്ടുകാർ ഉടൻ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. പരിക്കേറ്റ ബൈക്ക് യാത്രികൻ വിഴിഞ്ഞം സ്വദേശി ആര്യൻ (19) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ പൂന്തുറ പൊലീസ് കേസെടുത്തു.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അന്ത്യനിദ്ര
സഹോദൻ സത്യന്റെ വീടിരിക്കുന്ന സ്ഥലത്ത് ചിതയൊരുക്കാനുള്ള സ്ഥല സൗകര്യം ഇല്ലാത്തതിനാൽ സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഇരുവർക്കും ചിതയൊരുക്കിയത്. ബംഗളൂരുവിൽ താമസിക്കുന്ന മണക്കാട് കല്ലാട്ടുമുക്ക് സ്വദേശിയായ മുഹമ്മദ് സാബു നൽകിയ സ്ഥലത്താണ് ചിത ഒരുക്കിയത്. ശാന്തയുടെ ഭർത്താവ്: പരേതനായ ബാബു. മക്കൾ: ഇന്ദുലേഖ, അനിൽ, ചിത്ര. മരുമക്കൾ: മുരുകൻ, പരേതയായ ശശികല, ബൈജു. സാബുവാണ് വിജയമ്മയുടെ മകൻ. മരുമകൾ: രാധിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |