
ന്യൂഡൽഹി: ഇന്റർനാഷണൽ സെന്റർ ഫോർ തിയറീറ്റിക്കൽ ഫിസിക്സിന്റെ (ഐ.സി.ടി.പി) 2026ലെ ഡിറാക് മെഡൽ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. ദീപക് ധറിന്. സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിന് ധർ നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം.
കോടിക്കണക്കിന് ചെറിയ ആറ്റങ്ങളുടെയോ തന്മാത്രകളുടെയോ കൂട്ടായ പെരുമാറ്റം വസ്തുവിന്റെ താപനില, മർദ്ദം തുടങ്ങിയ ഗുണങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് വിശദീകരിക്കുന്ന ഭൗതികശാസ്ത്ര ശാഖയാണ് സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്‌സ്. ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ശാസ്ത്രജ്ഞനാണ് ധർ. 2014ൽ അശോക് സെൻ ആണ് നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരൻ.
ബെർണാർഡ് ഡെറിഡ, മാർക്ക് മെസാർഡ്, ഹെയിം സോംപോലിൻസ്‌കി എന്നിവരും ധറിനൊപ്പം ഡിറാക് മെഡലിന് അർഹരായി. ജേതാക്കൾക്ക് 5,000 ഡോളറും (4,76,789 രൂപ) മെഡലും വീതം സമ്മാനിക്കും. അടുത്ത വർഷം ഇറ്റലിയിലെ ഐ.സി.ടി.പി ആസ്ഥാനത്ത് സമ്മാനദാനം നടക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല.
1951ൽ ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് ധറിന്റെ ജനനം. അലഹബാദ് സർവകലാശാലയിലേയും ഐ.ഐ.ടി കാൺപൂരിലേയും പഠനത്തിന് ശേഷം കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് 1978ൽ പി.എച്ച്ഡി നേടി. ഭൗതികശാസ്ത്രജ്ഞൻ റിച്ചാർഡ് ഫെയ്ൻമാന്റെ അദ്ധ്യാപന സഹായിയായും പ്രവർത്തിച്ചു.
അമേരിക്കയിൽ തുടരാൻ അവസരമുണ്ടായിരുന്നിട്ടും ഇന്ത്യയിലേക്ക് മടങ്ങിയ ധർ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിൽ ഗവേഷണം തുടർന്നു. 2022ൽ ബോൾട്ട്സ്മാൻ മെഡലും 2023ൽ പദ്മഭൂഷണും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |