പെർത്ത്: ജീവൻ നഷ്‌ടപ്പെട്ട തന്റെ കുഞ്ഞിനെ സ്വന്തം ശരീരത്തിൽ ചുമലിലേറ്റി നീന്തുന്ന ഒരു ഡോൾഫിനിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതീയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയിലെ പെർത്തിന് തെക്കുള്ള കടൽ മേഖലയിൽനിന്നുള്ളതാണ് ദൃശ്യങ്ങൾ. തിമിംഗല സംരക്ഷണ സംഘടനയായ ജിയോഗ്രാഫ് മറൈൻ റിസർച്ചാണ് ജൂലായ് 20ന് വീഡിയോ പുറത്തുവിട്ടത്. ഇതോടെ മനുഷ്യനുപുറമെയുള്ള ജീവിവർഗങ്ങൾക്കിടെയിലെ വൈകാരിക ലോകത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമായി.
രണ്ടാഴ്‌ച മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ ഡോൾഫിൻ ശരീരത്തോട് ചേർത്തുപിടിച്ച് നീന്തുന്നത്. ഫ്രാഗിൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ അമ്മ ഡോൾഫിനിന് നേരത്തെയും മൂന്ന് കുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ടിരുന്നു. ഒടുവിലിപ്പോൾ ന്യുമോണിയ ബാധയെ തുടർന്നാണ് നാലാമത്തെ കുഞ്ഞിനെ നഷ്‌ടമായതെന്നാണ് പ്രാഥമിക നിഗമനം. പുറത്തുവന്നിരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ഏവരുടെയും കണ്ണുനിറയ്‌ക്കുന്നതാണ്
ഡോൾഫിനുകളും തിമിംഗലങ്ങളും ഉൾപ്പെടുന്ന സെറ്റേഷ്യൻ വിഭാഗത്തിൽ ഇത്തരം പെരുമാറ്റം നേരത്തെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സമുദ്ര സസ്‌തനി വിദഗ്‌ദ്ധൻ പറയുന്നു. ജീവൻ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തോട് ചേർത്തുവച്ച് ഡോൾഫിനുകൾ ആഴ്‌ചകളോളം സഞ്ചരിക്കാറുണ്ടെന്ന് വെയിൽസ് സാങ്ച്വറി പ്രൊജക്‌ടിന്റെ സ്ഥാപകയും ന്യൂറോ സയന്റിസ്റ്റുമായ ലോറി മറീന പറയുന്നു. ഇതു കുഞ്ഞിനെ നഷ്‌ടപ്പെട്ട ഒരമ്മയുടെ വൈകാരിക പ്രകടനമാണെന്നും അവർ പറയുന്നു. വിഡോയോയിൽ മറ്റ് ഡോൾഫിനുകൾ ഫ്രാഗിളിനോട് ചേർന്ന് നീന്തുന്നതായി കാണാം. സംഘത്തിലെ ഡോൾഫിനുകൾക്ക് തങ്ങൾക്കിടയിലെന്തോ പ്രധാനപ്പെട്ട സംഭവം നടന്നതായി മനസിലായിരിക്കാമെന്നും മറീനോ കൂട്ടിച്ചേർത്തു.
A mother dolphin was filmed carrying her dead two-week-old calf on her back in waters off Perth, Australia. Experts say such behaviour may reflect grief and the strong bond between mother and calf.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |