മലപ്പുറം: കുടുംബ ബഡ്‌ജറ്റിന്റെ നട്ടെല്ലൊടിക്കും വിധം അരി വില കുതിച്ചുയരുന്നു. വിദേശ കയറ്റുമതി വർദ്ധിച്ചതും മഴക്കുറവ് മൂലം നെല്ലുൽപാദനത്തിലുണ്ടായ ഇടിവുമാണ് പ്രധാന കാരണം. വൻകിട മില്ലുടമകളുടെ പൂഴ്ത്തിവയ്പ്പ് കൂടിയായതോടെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. മിക്ക അരികൾക്കും കിലോയ്ക്ക് മൂന്ന് മുതൽ ആറ് രൂപ വരെ വർദ്ധിച്ചു. രണ്ട് മാസത്തോളമായി വില കൂടുന്നുണ്ടെങ്കിലും രണ്ടാഴ്ചക്കിടെ എല്ലാത്തരം അരികൾക്കും വലിയ വില വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യാന്തര തലത്തിൽ യുദ്ധഭീതി ശക്തമായതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് അടക്കം അരി കയറ്റുമതി പലമടങ്ങ് വർദ്ധിച്ചിട്ടുണ്ട്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഒഡീഷ തുടങ്ങിയ പ്രധാന നെല്ലുൽപാദന സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞതതോടെ കർഷകർ കൃഷിയിറക്കാൻ മടിച്ചുനിൽക്കുകയാണ്. വരും സീസണിലും ഉത്‌പാദനം കുറയാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ മുതലെടുത്ത് ചില വൻകിട മില്ലുടമകൾ വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അരി പൂഴ്ത്തിവയ്ക്കുകയാണെന്ന ആരോപണം ശക്തമാണ്.
ചില്ലറ വിപണിയിലെ അരി വില
അരി...............നേരത്തെയുള്ള വില.............. ഇപ്പോഴത്തെ വില
ആന്ധ്ര സുലേഖ............. 50 രൂപ........................ 54-55
ജയ...................... .............42 ................................47-48
ഒഡീഷ കുറുവ................ 34 ................................ 40
വടി മട്ട.............................. 55 .................................. 60
(അരിയുടെ ഇനം, ഗുണമേന്മ അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ട്)
ആഗസ്റ്റ് വരെ ആശ്വാസമില്ല
ആഗസ്റ്റ് വരെ അരിവിലയിൽ യാതൊരുവിധ കുറവും ഉണ്ടാകില്ലെന്നും മറിച്ച് വരും ദിവസങ്ങളിൽ അരിവില ഇനിയും വർദ്ധിക്കുമെന്നുമാണ് വ്യാപാര മേഖലയിൽ നിന്നുള്ള സൂചനകൾ. ഇത് ഓണക്കാലത്ത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കും.
അരിയുടെ വില വർദ്ധിക്കുന്നുണ്ട്. നെല്ല് ഉത്പാദനം കുറഞ്ഞതാണ് കാരണമായി മില്ലുകൾ പറയുന്നത്. രണ്ട് മാസത്തോളമായി പച്ചരി ഉൾപ്പെടെ വിദേശത്തേക്കുള്ള കയറ്റുമതി വർദ്ധിച്ചിട്ടുണ്ട്.
ബഷീർ, ബി.എസ്.ആർ ട്രേഡേഴ്സ് മലപ്പുറം
അരി പലവ്യഞ്ജന മൊത്ത വ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |