
ന്യൂഡൽഹി: പാക് ചാരവനിതയുടെ ഹണിട്രാപ്പിൽ കുടുങ്ങിയ വ്യോമസേന വിംഗ് കമാൻഡർ നിർണയക വിവരങ്ങൾ ചോർത്തി നൽകി. പ്രതിരോധ രഹസ്യങ്ങളും രേഖകളും ഉൾപ്പെടുന്നു. മേയ് 30ന് അറസ്റ്റുചെയ്ത് തീഹാർ ജയിലിലടച്ചു. വിവരം ഇന്നലെയാണ് പുറത്തുവന്നത്. അതേസമയം, ഇയാളുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് പാക് വനിതയെ പരിചയപ്പെട്ടത്. കുടുംബ ജീവിതം താളം തെറ്റി, മാനസിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന സമയമായിരുന്നു. യുവതിയുമായി പെട്ടെന്ന് അടുത്തെന്ന് ഉദ്യോഗസ്ഥൻ പൊലീസിനോട് പറഞ്ഞു. പിന്നെ, അവർ പറയുന്നതുപോലെ ചെയ്തു. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ള വൻ ശൃംഖലയുടെ കെണിയിലാണ് അകപ്പെട്ടതെന്നാണ് സൂചന.
സംശയത്തെ തുടർന്ന് വ്യോമസേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥൻ. ചാരപ്രവർത്തനം സ്ഥിരീകരിക്കപ്പെട്ടയുടൻ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസിന് കൈമാറി. സ്‌പെഷ്യൽ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമത്തിലേതടക്കം വകുപ്പുകൾ ചുമത്തി. ജൂലായ് 30ന് ആദ്യ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.
ഫോണിൽ ചാര
സോഫ്റ്റ്‌വെയർ
സഹപ്രവർത്തകരുടെ മൊബൈൽ ഫോണിൽ ഡേറ്റ മോഷണ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്‌ത് വിവരങ്ങൾ ചോർത്തി. ഈ ഫോണുകൾ ഫൊറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
ബേസ് ക്യമ്പിന്റെയും ട്രൂപ്പ് മൂവ്മെന്റിന്റെയും ചിത്രങ്ങൾ ചാര വനിതയ്ക്ക് അയച്ചുകൊടുത്തു. കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളുടെ പകർപ്പും നൽകിയെന്നാണ് കുറ്റപത്രത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |