
പാലോട്: ഒരു നാടിന്റെ സ്വപ്ന പദ്ധതിയായ പാലോട് ഫയർ സ്റ്റേഷന്റെ തുടർ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ 2025 ഫെബ്രുവരി 8ന് അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചുവെങ്കിലും നാളിതുവരെയും ഒരനക്കമുണ്ടായിട്ടില്ല. മുൻ എം.എൽ.എ ഡി.കെ.മുരളിയുടെ സാന്നിദ്ധ്യത്തിൽ പാലോട് സർക്കാർ ആശുപത്രിക്കു സമീപം അര ഏക്കർ സ്ഥലം ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി വിട്ടു നൽകിയെങ്കിലും പന്ത്രണ്ട് വർഷമായിട്ടും താത്കാലിക ഷെഡുകളുടെ നിർമ്മാണം മാത്രമാണ് നടന്നത്.
2015ൽ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗ വികസന ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇഴഞ്ഞു നീങ്ങിയിരുന്നത്.സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിലെ ഫയർസ്റ്റേഷൻ തുടങ്ങാനാകൂ എന്നായിരുന്നു വകുപ്പിന്റെ നിലപാട്.ഇതോടെ ഡി.കെ.മുരളി മുൻകയ്യെടുത്താണ് സ്ഥലം ലഭ്യമാക്കിയത്.
നിലവിലെ സാഹചര്യത്തിൽ കെട്ടിടങ്ങളും മറ്റും ദുരുപയോഗം ചെയ്യാതെ,അടിയന്തരമായി സർക്കാർ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് ഫയർഫോഴ്സ് മന്ദിര നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നെടുമങ്ങാട് അഗ്നിരക്ഷാ നിലയത്തിന്റെ ടേൺഔട്ട് ഏരിയയിൽ ഉൾപ്പെടുന്നതാണ് പാലോട്.ജില്ലയിലെ ഏറ്റവും വലിയ പടക്കനിർമ്മാണ മേഖലയും ദേശീയ സസ്യോദ്യാനവും എണ്ണപ്പന ഗവേഷണകേന്ദ്രവും സംസ്ഥാന വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന സ്കൗട്ട് പരിശീലന കേന്ദ്രവും വനംവകുപ്പിന്റെ അരിപ്പ ട്രൈനിംഗ് സെന്ററും ഉൾപ്പെടുന്ന മേഖലകളാണ് ഇവിടം.
മന്ദിര നിർമ്മാണം പൂർത്തിയാക്കി
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലോട് വില്ലേജിലെ സർവ്വേ നമ്പർ 1460 ൽ 34.5സെന്റ് സ്ഥലമാണ് ഫയർഫോഴ്സ് സ്റ്റേഷൻ നിർമ്മാണത്തിനായി നൽകിയത്. എം.എൽ.എയുടെ 2020-21 മണ്ഡലം പ്രത്യേക വികസന നിധിയിൽ നിന്നും പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് മന്ദിര നിർമ്മാണം പൂർത്തിയാക്കിയത്.
പ്രദേശം കാടുകയറി
ഇവിടെ രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റുകൾ,പാർക്കിംഗ് സ്ഥലം,ഗ്യാരേജ്,ഓഫീസ്,വിശ്രമമുറി, രണ്ട് ടോയ്ലെറ്റുകൾ,കുടിവെള്ള സംവിധാനം എന്നിവ പൂർത്തിയായി.ഇതെല്ലാം കാടുകയറിയ നിലയിലാണ്.എന്നാൽ ജീവനക്കാർക്കുള്ള സൗകര്യത്തിലും വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സൗകര്യങ്ങളും അപര്യാപ്തമാണെന്നാണ് ഡിപ്പാർട്ട്മെന്റിന്റെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |