കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ വിദർശ കെ.വിനോദിന് അവസരം ലഭിച്ചത് മുതൽ തിരുവമ്പാടി കൊച്ചാലുങ്കൽ വീട്ടിൽ സന്തോഷം നിറഞ്ഞിരുന്നു. എന്നാൽ മകൾ വെള്ളിത്തിളക്കത്തോടെ നാടിന് അഭിമാനമാകുമെന്ന് അച്ഛൻ വിനോദും അമ്മ അനിത വിനോദും പ്രതീക്ഷിച്ചതേയില്ല. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ വിദർശ വെള്ളിമെഡൽ നേടിയെന്ന വാർത്തയെത്തിയപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. ‘എന്തുപറയണമെന്നറിയില്ല. വല്ലാത്ത അഭിമാനം'' അച്ഛൻ വിനോദിന്റെ വാക്കുകൾ. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടിയ ആദ്യ മലയാളിയായ വിദർശയുടെ നേട്ടത്തിൽ നാടും വീടും ഒരുപോലെ അഭിമാനത്തിലാണ്. മകൾ മത്സരിക്കുന്നത് നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ജപ്പാനിൽ പോകാനുള്ള സാമ്പത്തിക ചെലവ് അവരെ പിന്നോട്ടടുപ്പിച്ചു. 'അവൾ മത്സരിക്കുമ്പോൾ ഞങ്ങൾ ഇവിടെ അവൾക്കായി പ്രാർത്ഥിക്കുകയായിരുന്നു,’ അനിത പറഞ്ഞു. വിദർശയുടെ ഭർത്താവ് ഷൂട്ടിംഗ് കോച്ചും താരവുമായ മനു എസ്.രവി തിരുവനന്തപുരം ആര്യനാട് സ്വദേശിയാണ്. കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ നേടിയതിൽ വലിയ സന്തോഷമുണ്ടെന്ന് വിദർശയുടെ ഭർതൃപിതാവ് റിട്ട. കെ.എസ്.എഫ്.ഇ മാനേജർ രവീന്ദ്രൻ നായർ കേരള കൗമുദിയോട് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |