പൊഴുതന: സമ്മിശ്ര കൃഷിയിൽ പരീക്ഷണവുമായി മണ്ണിലിറങ്ങിയ പൊഴുതന സ്വദേശി കാമ്പ്രത്ത് കെ. ആഷികിനെ തേടിയെത്തിയത് സംസ്ഥാനത്തെ മികച്ച യുവകർഷകനുള്ള പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം കൃഷി മന്ത്രി ടി. സിദ്ധിഖ് പ്രഖ്യാപിച്ചപ്പോൾ കാമ്പ്രത്ത് വീട്ടിലും സന്തോഷ തിരയിളക്കം. കമ്പ്യൂട്ടർ ഹാർഡ്‌വെയറിൽ ഡിപ്ലോമ നേടിയ ആഷികിന് ഐ.ടി മേഖലയിൽ അവസരങ്ങളേറെയുണ്ടായിട്ടും കൃഷിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. 15 വയസിൽ തുടങ്ങിയതാണ് ഈ 35 കാരന്റെ കൃഷി പ്രേമം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃഷിയിൽ വിജയത്തിന്റെ പടവുകൾ കയറി. സോഷ്യൽ മീഡിയയിലൂടെ വിളകൾക്ക് വിപണി കണ്ടെത്തി. കാമ്പ്രത്ത് ഫാം എന്ന യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലൂടെ ആഷിക് കൃഷി അറിവുകൾ കർഷകർക്ക് പകർന്നു നൽകുന്നു. 2018ലെ പ്രളയകാലത്ത് ആഷികിന്റെ കൃഷിയിടം പൂർണമായും മുങ്ങിപ്പോയിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്താണ് ആഷികിന്റെ മുന്നേറ്റം. കുടുംബം പൂർണ പിന്തുണയുമായി കൂടെയുണ്ട്. 2013ൽ ഗാന്ധി സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച യുവകർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു. അഷ്നയാണ് ഭാര്യ. മക്കൾ ഫാത്തിമ ഹസ്രിൻ, ആലം ഐബക്ക്.
യുവകർഷകനുള്ള അവാർഡ് ലഭിച്ചപ്പോൾ തനിക്ക് കൂടുതൽ ഉത്തരവാദിത്തമായി. കൃഷി തന്റെ ജീവിതമാർഗം മാത്രമല്ല. സംസ്‌കാരം കൂടിയാണ് , കെ. ആഷിക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |