ആലപ്പുഴ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളമിറങ്ങിത്തുടങ്ങിയതോടെ ആശ്വാസത്തിൽ ജനങ്ങൾ. അപ്പർ കുട്ടനാട്ടിൽ വെള്ളം നല്ല രീതിയിൽ ഇറങ്ങിയിട്ടുണ്ട്. വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിയതോടെ ബന്ധുവീടുകളിലുള്ള പലരും സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്.
ജില്ലയിൽ നിലവിൽ 131 ക്യാമ്പുകളാണുള്ളത്. ചെങ്ങന്നൂർ താലൂക്കിലെ മൂന്ന് ക്യാമ്പുകൾ പിരിച്ചുവിട്ടു. വാഴമംഗലം സെന്റ് മേരീസ് യു.പി.എസ്, ഗവ. യു.പി.എസ് കിഴക്കേനട, കുന്നുംപുറം യു.പി.എസ് എന്നിവിടങ്ങളിലേ ക്യാമ്പുകളാണ് പിരിച്ചുവിട്ടത്. അതേസമയം ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ ക്യാമ്പുകളുടെ എണ്ണം കൂടിയിട്ടുമുണ്ട്.
എ.സി. റോഡിൽ കിടങ്ങറ ഭാഗത്ത് ഇപ്പോഴും നല്ലരീതിയിൽ വെള്ളമുണ്ട്. ഇരുചക്ര വാഹനയാത്ര ദുഷ്കരമാണ്. കെ.എസ്.ആർ.ടി.സി സർവീസ് മുടക്കാത്തതാണ് ആശ്വാസം. മങ്കൊമ്പിലും ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ്. മടവീണുള്ള വെള്ളക്കെട്ടായതിനാൽ ഇത് കുറയാൻ താമസമെടുക്കും. ഇന്നലെ പത്തനംതിട്ടയിൽ മലയോര മേഖലയിലടക്കം ശക്തമായ മഴ ലഭിച്ചതിനാൽ കിഴക്കൻവെള്ളത്തിന്റെ വരവ് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്. മഴ തുടർന്നാൽ ഇതിന്റെ പ്രതിഫലനം കുട്ടനാട്ടിൽ ഉണ്ടാകും.
വീട് വൃത്തിയാക്കൽ വലിയ കടമ്പ
വെള്ളമിറങ്ങിത്തുടങ്ങിയതോടെ വീടുകളിലേക്ക് മടങ്ങുന്നവരെ കാത്തിരിക്കുന്നത് മറ്റൊരു ദുരിതമാണ്
കിഴക്കൻ വെള്ളത്തിനൊപ്പം എത്തിയ ചെമ്മണ്ണ് കലർന്ന ചെളി വീടുകളിലും മുറ്റങ്ങളിലും കട്ടിയായി അടിഞ്ഞുകൂടിയിട്ടുണ്ട്
ഒരാഴ്ചയോളം വെള്ളത്തിൽ കിടന്ന വീടുകൾ വൃത്തിയാക്കാൻ വീട്ടുകാർ ഏറെ പാടുപെടുകയാണ്
വെള്ളത്തിൽ മുങ്ങിയ വീട്ടുപകരണങ്ങളും ഫർണിച്ചറുകളും വൃത്തിയാക്കണം
അടച്ചിട്ട കടകൾ വൃത്തിയാക്കുന്നത് കച്ചവടക്കാർക്കും വലിയ വെല്ലുവിളിയാണ്
ക്യാമ്പിൽ 19209 പേർ
ആകെ കുടുംബങ്ങൾ- 7015
പുരുഷന്മാർ-7948
സ്ത്രീകൾ- 9086
കുട്ടികൾ- 2275
ക്യാമ്പുകൾ- 131
ചേർത്തല- 9
അമ്പലപ്പുഴ- 12
കുട്ടനാട്- 35
കാർത്തികപ്പള്ളി- 24
മാവേലിക്കര- 15
ചെങ്ങന്നൂർ- 36
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |