
തിരുവനന്തപുരം/ കണ്ണൂർ: ഒളിവിലിരുന്ന് പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വരെ ആവർത്തിച്ച് വെല്ലുവിളിച്ച ക്രിമിനലിന്റെ വിളയാട്ടത്തിന് അറുതി വരുത്തി പൊലീസ്. അർജുൻ ആയങ്കിയെ പിടികൂടി തുറുങ്കിലടച്ചു. പൊലീസിന്റെയും ആഭ്യന്തരമന്ത്രിയുടെയും നിശ്ചയദാർഢ്യമാണ് ഈ നീക്കത്തിനു പിന്നിൽ. അഴീക്കോട് കൊവ്വളോടി ആയങ്കി ഹൗസിൽ അർജുനെ (29) ഇന്നലെ പുലർച്ചെ 2.30ന് കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റ് വളഞ്ഞാണ് പിടികൂടിയത്.
സർക്കാരിന് രാഷ്ട്രീയ വിജയം കൂടിയാണിത്.
പാർട്ടിയുമായി ബന്ധമില്ലെന്ന് പറയുന്നുണ്ടെങ്കിലും ഒരു സമയത്ത് കണ്ണൂരിലെ സി.പി.എം പോരാട്ടത്തിന്റെ കുന്തമുനയായിരുന്നു അർജുൻ ആയങ്കി. കണ്ണൂരിൽ സി.പി.എം നേതാക്കൾക്കിടയിലെ പടലപിണക്കം രൂക്ഷമായ കാലത്ത് പി.ജെ ആർമി എന്ന സമൂഹമാദ്ധ്യമ വിഭാഗത്തിന്റെയും പിന്നീട് റെഡ് ആർമി ഗ്രൂപ്പിന്റെയും ബുദ്ധികേന്ദ്രമായിരുന്നു ഇയാൾ.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. തലശ്ശേരി ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത ഉടൻ വൈദ്യപരിശോധനയ്ക്കു ശേഷം കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയുടെ ദേഹപരിശോധനയിൽ ഒരു ഐഫോൺ 16 പ്രോ മൊബൈൽ പിടിച്ചെടുത്തു. തുടർന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി.
റിസോർട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്തുവെന്ന കേസിൽ 21 ദിവസം കോതമംഗലം പൊലീസ് തന്നെ ജയിലിടച്ച കേസ് പുനഃരന്വേഷിക്കാൻ ഉത്തരവിടണമെന്നും ഇല്ലെങ്കിൽ ബന്ധപ്പെട്ട സബ് ഇൻസ്‌പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചാണ് പോസ്റ്റ്. ആഭ്യന്തരവകുപ്പ് മന്ത്രിയെ അപകീർത്തിപ്പെടുത്തുകയും ജനസമാധാനം തകർക്കുന്ന തരത്തിൽ പ്രകോപനം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് കുറ്റം.
ഓട്ടോയിൽ കയറി കുടുങ്ങി
ശനിയാഴ്ച ഉച്ചയ്ക്ക് തളിപ്പറമ്പ് സ്റ്റാൻഡിലെ ഓട്ടോറിക്ഷയിൽ ചിറവക്കിലെ ബാർ ഹോട്ടലിന് മുന്നിൽ നിന്ന് അർജുൻ കയറിയതാണ് പൊലീസിന് പിടിവള്ളിയായത്. നാലു കിലോമീറ്റർ പിന്നിട്ട് ചുടല എത്തിയപ്പോൾ ഇറങ്ങി. ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി സുഹൃത്തിനെ വിളിച്ച് കാറുമായി വരാൻ പറഞ്ഞു. മടങ്ങിപ്പോയ ഓട്ടോഡ്രൈവർ ഇക്കാര്യം തളിപ്പറമ്പ് സി.ഐയെ അറിയിച്ചു. അർജുൻ വിളിച്ചത് ജിതിൻ എന്ന സുഹൃത്തിനെയാണ്. മിനിട്ടുകൾക്കകം ജിതിൻ കസ്റ്റഡിയിൽ. അർജുൻ കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിലുണ്ടെന്ന് വെളിപ്പെടുത്തി.
ആക്ഷൻ പ്ളാൻ
ഉച്ചകഴിഞ്ഞ് മൂന്നരയോടെ തന്നെ രണ്ടുനിലയുള്ള അപ്പാർട്ട്മെന്റ് നിരീക്ഷണത്തിലാക്കി. ഡി.ഐ.ജി കെ.കാർത്തികിന്റെ നേതൃത്വത്തിൽ ആക്ഷൻ പ്ളാൻ തയ്യാറാക്കി. ഏകോപനത്തിനും ആക്ഷനും 42 സംഘം സജ്ജമായി. അറ്റാക്ക് ചെയ്യാനുള്ള ചുമതല ടൗൺ പൊലീസിനും അർജുനെ കണ്ടെത്താൻ രൂപീകരിച്ച സ്ക്വാഡിനും നൽകി
നഗരം ഉറങ്ങുന്ന രാത്രി രണ്ടു സമയം നിശ്ചയിച്ചു. ആയുധധാരികളായ പൊലീസ് അപ്പാർട്ട്മെന്റ് വളഞ്ഞു. ശബ്ദം കേട്ട അർജുൻ പുറംവാതിലിലൂടെ പുറത്തേക്ക് ചാടി. ചെന്നുപെട്ടത് പൊലീസിന്റെ മുന്നിൽ. ഓടിമാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഓട്ടോ ഡ്രൈവർക്ക് ഒരുലക്ഷം
അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിനെ സഹായിച്ച പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ വ്യക്തി ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തുക നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഈ വ്യക്തി തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം നൽകുന്ന പണം ഓട്ടോ ഡ്രൈവർക്ക് താൻ നേരിട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
'ജനത്തെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ല.സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടയുടെ അനുഭവം ഇതാകും. എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും പട്ടികയുടെ അടിസ്ഥാനത്തിൽ ഗുണ്ടകളെ കർശനമായി നിരീക്ഷിക്കും.
- രമേശ് ചെന്നിത്തല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |