
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷകൾ മാറ്റിവെക്കില്ല. സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം ക്ലാസുകൾ മുടങ്ങിയതിനാൽ ആഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ചോദ്യപ്പേപ്പർ ക്രമീകരിക്കാനും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം( ക്യു.ഐ.പി) യോഗം തീരുമാനിച്ചു.
ഓണപ്പരീക്ഷ നേരത്തെ നിശ്ചയിച്ചതു പ്രകാരം 13 ന് തുടങ്ങും. എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിൽ 20 ന് പരീക്ഷകൾ പൂർത്തിയാക്കും. ഓണാഘോഷം 21 ന് നടത്തി അന്ന് സ്‌കൂളുകൾ അടക്കും. 8ാം ക്ലാസിന് 21ന് പരീക്ഷയുണ്ട്. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കുന്നതിനാൽ അവർക്കും ഓണാഘോഷത്തിൽ പങ്കെടുക്കാം.
അദ്ധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും, മഴക്കെടുതിയും മൂലം പാഠഭാഗങ്ങൾ പൂർത്തിയാക്കാത്തതിനാൽ പരീക്ഷ മാറ്റണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്യു.ഐ.പി യോഗം. പരീക്ഷ മാറ്റിയാൽ രണ്ടാം പാദത്തിലെ അദ്ധ്യയനത്തെ ബാധിക്കുമെന്ന അഭിപ്രായമുണ്ടായി. കലാ, കായിക, പ്രവൃത്തിപരിചയ മേളകൾ ഉൾപ്പെടെ രണ്ടാം പാദത്തിലാണ്. ഒന്നാം പാദവാർഷിക പരീക്ഷ ഓണത്തിനു ശേഷം നിശ്ചയിച്ചാൽ കൂടുതൽ പ്രതിസന്ധിയാകുമെന്നും വിലയിരുത്തി. ആഗസ്റ്റ് 31 വരെയുള്ള പാഠഭാഗങ്ങളാണ് പഠിപ്പിച്ചു തീർക്കേണ്ടിയിരുന്നത്. സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും കാരണം കഴിഞ്ഞില്ല. അതുകൊണ്ടാണ് ആഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങളോടെ ചോദ്യപ്പേപ്പർ ക്രമീകരിക്കുന്നത്. ഹൈസ്‌ക്കൂൾ വിഭാഗത്തിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നതിനാൽ നിലവിലെ ടൈംടേബിൾ പുനക്രമീകരിക്കും. ഹയർ സെക്കൻഡറി പരീക്ഷകൾക്കും കെ ടെറ്റ് പരീക്ഷാതീയതിയിലും മാറ്റമില്ല. പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകും. വൈകുന്നേരത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് പുന:ക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |