കോട്ടയം: കാലവർഷത്തിൽ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായിട്ടും ജില്ലയുടെ വിവിധയിടങ്ങൾ മഴയിൽ എങ്ങനെ മുങ്ങി? ചെറിയ സമയത്തിനുള്ളിൽ ഒരു പ്രദേശത്ത് മാത്രം അതിതീവ്രമഴ പെയ്യുന്ന ലഘുമേഘ വിസ്‌ഫോടനങ്ങൾ അതിന് കാരണമായെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരമാണ് മഴയിൽ 3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ ഈ മാസം ഒന്ന് മുതൽ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 192 ശതമാനം അധികമഴയും പെയ്തു. ഇതുകൊണ്ടും മഴക്ഷാമം പരിഹരിക്കാൻ കഴിഞ്ഞതുമില്ല. ചെറിയ പ്രദേശത്ത് മണിക്കൂറിൽ 100 മില്ലീമീറ്ററിലേറെ മഴ പെയ്യുന്നതാണ് മേഘവിസ്‌ഫോടനമായി കണക്കാക്കുന്നത്. ഇത് 250 വരെയാകാം.
മലയോരത്തെ നടുക്കിയ പെരുമഴ
ഈരാറ്റുപേട്ടയിൽ മിന്നൽ പ്രളയമുണ്ടായ ദിവസം രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിനിടെ 300 മില്ലീമീറ്റർ വരെ മഴ പെയ്ത സ്ഥലങ്ങളുണ്ട്. ഏറിയപങ്കും പുലർച്ചെയുള്ള ഏതാനും മണിക്കൂറിനുള്ളിലാണ് പെയ്തത്. തീക്കോയിൽ അന്ന് ഏറ്റവും കൂടുതൽ മഴ പെയ്തത് 270 മില്ലീമീറ്റർ. മീനച്ചിലാറിന്റെ തീരപ്രദേശങ്ങളിൽ ശരാശരി 180 മില്ലീമീറ്റർ മഴ പെയ്തെന്നാണ് കണക്ക്. വഴിക്കടവിൽ 308.8 മില്ലീമീറ്റർ മഴയും പെയ്തു.
ഉരുൾപൊട്ടാൻ കാരണം
പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ പ്രദേശങ്ങളിലെ മണ്ണിന്റെ ഉറപ്പുകുറവ്
ഒരേ സ്ഥലത്ത് തുടർച്ചയായി ശക്തമായ മഴ പെയ്താൽ മണ്ണിടിച്ചിൽ
അതിതീവ്രമഴ മിന്നൽ പ്രളയവുമുണ്ടാക്കും, വളരെ വേഗം വെള്ളം കയറും
സമതല പ്രദേശത്ത് ലഘു മേഘവിസ്‌ഫോടനമുണ്ടായാൽ ചെറുതോടുകളും നിറയും
മലയോരമേഖലയിൽ പലയിടങ്ങളിലും കഴിഞ്ഞയാഴ്ച ലഘുമേഘ വിസ്‌ഫോടനത്തിന് തുല്യമായ മഴ പെയ്തുവെന്ന് നിരീക്ഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |