
കൊല്ലം: മത്സ്യത്തൊഴിലാളിയായ മകൻ ഗൗതംകൃഷ്ണയെ വള്ളം മറിഞ്ഞ് കടലിൽ കാണാതായി ഏഴ് ദിവസം പിന്നിട്ടും തെരച്ചിൽ നടക്കാത്തതിനാൽ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മാതാവ് രേഷ്മ. ഒരു മണിക്കൂറോളമാണ് പ്രതിഷേധിച്ചത്. ഇതിനിടെ സംഭവമറിഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപി കളക്ടറുമായി ചർച്ച നടത്തി. തുടർന്ന്,ഊർജ്ജിതമായി തെരച്ചിൽ നടത്തുമെന്ന് ഫോണിൽ ഉറപ്പ് നൽകിയതോടെയാണ് രേഷ്മ സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.15നാണ് നീണ്ടകരയിൽ വള്ളംമറിഞ്ഞ് നീണ്ടകര പുത്തൻതുറ പൂമുഖത്ത് വീട്ടിൽ രേഷ്മയുടെ ഭർത്താവായ രാധാകൃഷ്ണൻ (47),മകൻ ഗൗതം കൃഷ്ണ എന്നിവരെ കാണാതായത്. വള്ളത്തിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളും കടലിൽ വീണെങ്കിലും 11 പേരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ചിരുന്നു. രേഷ്മയുടെ അച്ഛൻ രാജീവനെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് ദിവസത്തിന് ശേഷം രാധാകൃഷ്ണന്റെ മൃതദേഹം ശക്തികുളങ്ങര തീരത്ത് അടിഞ്ഞു.
ഇന്നലെ രാവിലെ 9 ഓടെ നീണ്ടകരയ്ക്ക് അടുത്ത് ഉൾക്കടലിൽ മൃതദേഹം കണ്ടതായി ബോട്ടിലെ തൊഴിലാളികൾ അധികൃതരെ അറിയിച്ചെങ്കിലും വേണ്ടവിധത്തിൽ തെരച്ചിൽ നടന്നില്ല. ഇതോടെ പരാതിയുമായി ഇന്നലെ വൈകിട്ട് 3.30ന് രേഷ്മ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി. കൊല്ലം എ.സി.പിയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രേഷ്മയുമായി സംസാരിച്ചു. അതിനിടെ 4.45ഓടെ രേഷ്മ സ്റ്റേഷന് പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഗൗതംകൃഷ്ണയ്ക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂറും ഉറപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |