
മല്ലപ്പള്ളി : ഒളിവിലായിരുന്ന അർജുൻ ആയെങ്കിയെ പിടികൂടാൻ എന്ന പേരിൽ എത്തിയ പൊലീസ് അർദ്ധരാത്രി ബലംപ്രയോഗത്തിലൂടെ വീടുകളിൽ കയറി അതിക്രമം കാട്ടി. മല്ലപ്പള്ളി കാട്ടാമലയിലാണ് സംഭവം. സി.പി.എം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാറിന്റെ വീട്ടിലും മറ്റു പ്രവർത്തകരുടെ വീടുകളിലും ആണ് നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് റെയ്ഡിനെത്തിയത്.
ശനിയാഴ്ച രാത്രി 10ന് ശേഷം കീഴ്വായ്പൂര് എസ്.എച്ച്.ഓയുടെ നേതൃത്വത്തിൽ കാട്ടാമലയിൽ എത്തിയ പൊലീസ് സംഘം വിവരങ്ങൾ ശേഖരിച്ച് മടങ്ങിയിരുന്നു. പിന്നീട് അർദ്ധരാത്രിയോടെയാണ് 60ൽ അധികം പൊലീസുകാർ പ്രദേശത്ത് എത്തിയതും വീടുകളിൽ അതിക്രമിച്ചു കടന്നതും. പൊലീസ് അതിക്രമം ചോദ്യം ചെയ്ത സി.പി.എം നേതാക്കളോട് അർജുൻ ആയെങ്കിയെ പ്രദേശത്ത് ഒളിപ്പിച്ചിട്ടുള്ളതായി രഹസ്യവിവരം ലഭിച്ചു എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇത് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾ ഉണ്ടായപ്പോൾ ബലപ്രയോഗത്തിലൂടെ പൊലീസ് റെയ്ഡ് തുടർന്നു. വൃദ്ധരായ സ്ത്രീകളും കുട്ടികളും ഉള്ള വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
അതിക്രമത്തിന് ഇരയായവരുടെ വീടുകളിൽ സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം സന്ദർശിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.ആർ.സനൽ കുമാർ, മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ.സുകുമാരൻ, റെജി പോൾ, രതീഷ് പീറ്റർ, ആൽഫിൻ ഡാനി എന്നിവർ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |