
തിരുവല്ല : സ്വന്തംസുരക്ഷിതത്വം പോലും മറന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി വെള്ളത്തിലൂടെ തുഴഞ്ഞുപോയ തിരുവല്ല തൈമറവുംകര പുത്തൻപുരയ്ക്കൽ സുരേഷ് കുമാർ.ജി (65) ഇനി കണ്ണീരോർമ്മ.
നാട് വെള്ളത്തിൽ മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിന് മുൻപന്തിയിലുണ്ടായിരുന്ന സേവാഭാരതി പ്രവർത്തകൻ സുരേഷിന്റെ വേർപാട് സന്നദ്ധ പ്രവർത്തകർക്കും പ്രദേശവാസികൾക്കും തീരാവേദനയായി. കൈച്ചിറ എസ്.എൽ.പി സ്കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഇരുപതോളം കുടുംബങ്ങളാണ് കഴിയുന്നത്. ക്യാമ്പിന് ചുറ്റും നാലടിയോളം വെള്ളക്കെട്ടായതിനാൽ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. ക്യാമ്പിൽ ഭക്ഷണസാധനങ്ങൾ തികയാതെ വന്നതോടെ, പച്ചക്കറികളും പലചരക്ക് സാധനങ്ങളും വള്ളത്തിൽ കയറ്റി സുരേഷും സഹപ്രവർത്തകനും ക്യാമ്പിലേക്ക് തിരിക്കുകയായിരുന്നു. പോകുംവഴി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സുരേഷിനെ ഉടൻ തന്നെ കരയ്ക്കെത്തിച്ച് പ്രഥമശുശ്രൂഷ നൽകുകയും തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.
വർഷങ്ങളോളം വിദേശത്തായിരുന്ന സുരേഷ്, നാട്ടിലെത്തിയശേഷം കുറ്റൂർ സേവാഭാരതി യൂണിറ്റ് ട്രഷററായി പ്രവർത്തിച്ചു വരികയായിരുന്നു. കരാട്ടെ പരിശീലകനും യോഗാചാര്യനും കൂടിയായിരുന്ന സുരേഷിന്റെ മരണം നാടിന്റെ തീരാനഷ്ടമായി. ജ്യോതി സുരേഷാണ് ഭാര്യ. രോഹിത്ത് സുരേഷ്, രമ്യ ജോതി സുരേഷ് എന്നിവരാണ് മക്കൾ.
സംസ്കാരം ഇന്ന്
ഇന്ന് രാവിലെ 8ന് കല്ലിശ്ശേരി കെ.എം.ചെറിയാൻ ആശുപത്രിയിൽ നിന്ന് വസതിയിലേക്ക് സുരേഷ് കുമാറിന്റെ ഭൗതിക ശരീരം വിലാപയാത്രയായി വീട്ടിലെത്തിക്കും. 3ന് സംസ്കാരം നടത്തിയശേഷം 4ന് സേവാഭാരതിയുടെ നേതൃത്വത്തിൽ തൈമറവുകര എൻ.എസ്.എസ് കരയോഗമന്ദിര ഹാളിൽ അനുസ്മരണം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |