കട്ടപ്പന: അണക്കര ചെല്ലാർകോവിലിൽ പട്ടാപ്പകൽ വീട്ടിൽ കയറി വൃദ്ധയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു. ചെല്ലാർകോവിൽ ഞാവള്ളിക്കുന്നേൽ മേരിക്കുട്ടിയുടെ കഴുത്തിൽ കിടന്ന അഞ്ചര പവൻ തൂക്കമുള്ള മാലയാണ് മോഷ്ടാവ് പൊട്ടിച്ചത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. ഈ സമയം പട്ടി അസ്വാഭാവികമായി കുരയ്ക്കുന്നതുകേട്ട് മേരിക്കുട്ടി വെളിയിലിറങ്ങി നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല.
അൽപ്പ സമയത്തിനുശേഷം മാലിന്യം വെള്ളം കളയാനായി പുറത്തേക്ക് ഇറങ്ങിയപ്പോൾ അപരിചിതനായ യുവാവ് വീടിന്റെ പിൻഭാഗത്ത് പഴയ തൊഴുത്തിനോടുചേർന്ന് നിൽക്കുന്നതായി കണ്ടു. ആരാണെന്ന് ചോദിപ്പോൾ തണുപ്പ് കാരണം കയറി നിന്നതാണെന്നും കുടിക്കാൻ ചൂടുവെള്ളം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി മേരിക്കുട്ടി പറഞ്ഞു. വെള്ളം എടുക്കാൻ വീട്ടിനുള്ളിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഇയാൾ പിന്നിൽ നിന്ന് മാല വലിച്ചുപൊട്ടിച്ച് വീടിന് പിന്നിലെ ഏലത്തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നെന്നും മേരിക്കുട്ടി പറഞ്ഞു.
ഇവർ തനിച്ചാണ് ഈ വീട്ടിൽ താമസിക്കുന്നത്. മേരിക്കുട്ടി ഒച്ചവച്ചതോടെ അയൽവാസികൾ ഓടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വണ്ടന്മേട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |