നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് സമീപം രാത്രികാല പരിശോധനയ്‌ക്കെത്തിയ പിങ്ക് പൊലീസുകാരുടെ വാഹനത്തിന് മുകളിൽ കയറിയിരുന്ന് മദ്യപന്റെ അസഭ്യവർഷം. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായെത്തിയ പിങ്ക് പൊലീസുകാർ ബസ് സ്റ്റാൻഡിന് സമീപത്ത് വാഹനം പാർക്ക് ചെയ്‌ത ശേഷം അകത്തുകയറി പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ വാഹനത്തിന് മുകളിൽ കയറി വഴിയാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തിയത്. അരമണിക്കൂറോളം ഇയാൾ അസഭ്യവർഷം നടത്തിയെന്ന് നാട്ടുകാർ പറയുന്നു. തിരിച്ചെത്തിയ പൊലീസുകാരാണ് ഒടുവിൽ ഇയാളെ താഴെയിറക്കിയത്.
എന്നാൽ ഇയാൾ വാഹനത്തിന് മുന്നിൽ ചാരിനിന്നതോടെ വാഹനം പിന്നോട്ടെടുത്താണ് പിങ്ക് പൊലീസ് അവിടെ നിന്ന് പോയത്. അതേസമയം പ്രതിയെ പിടിക്കുന്നതിനോ സ്റ്റേഷനിൽ അറിയിക്കുന്നതിനോ പിങ്ക് പൊലീസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്. മുമ്പും ഇയാൾ സമാനമായ രീതിയിൽ മദ്യപിച്ച് വഴിയാത്രക്കാരെ അസഭ്യം വിളിച്ചിട്ടുണ്ടെന്ന് യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇയാളെ കണ്ടെത്താൻ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |