
മത്സ്യത്തൊഴിലാളികളും ഷിജിന്റെ കുടുംബാംഗങ്ങളും തീരദേശപാത ഉപരോധിച്ചു
ചിറയിൻകീഴ്: കടൽക്ഷോഭത്തെ തുടർന്ന് മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കണ്ടെത്താൻ
തെരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം.
ഷിജിന്റെ ഭാര്യ സ്റ്റിജിയും മക്കളും ബന്ധുക്കളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ഇന്നലെ മുതലപ്പൊഴിയിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ തീരദേശ പാത ഉപരോധിച്ചു. എട്ടുദിവസം മുമ്പുണ്ടായ അപകടത്തിലാണ് ഷിജിനെ കാണാതായത്. ശക്തമായ മഴയെ അവഗണിച്ചും തുടർന്ന റോഡ് ഉപരോധത്തിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. രാവിലെ 12.30ഓടെ ആരംഭിച്ച ഉപരോധത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെട്ടു. തുടർന്ന് ഇടവക വികാരി ഫാദർ സന്തോഷും മത്സ്യത്തൊഴിലാളി പ്രതിനിധികളും പൊലീസുമായി നടത്തിയ ചർച്ചയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എത്തിച്ചേരുമെന്ന് അറിയിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി എത്തിയശേഷം ബന്ധുക്കൾ,ഇടവക വികാരികൾ,മത്സ്യത്തൊഴിലാളി നേതാക്കൾ രാഷ്ട്രീയ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ബന്ധുക്കൾ സമരം തുടരുകയായിരുന്നു. ഒടുവിൽ മന്ത്രി സി.പി. ജോൺ നേരിട്ടെത്തി വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന ഉറപ്പിലാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.
അഞ്ചുതെങ്ങ് ജംഗ്ഷനിലും മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചിരുന്നു. വൈകിട്ട് സ്‌കൂൾ വാഹനങ്ങൾ അടക്കമുള്ളവ എത്തിയതോടെ പൊലീസുമായി ചർച്ച നടത്തി അഞ്ചുതെങ്ങിലെ ഉപരോധം അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |