
കൊട്ടാരക്കര: ഓർമ്മ ഉറയ്ക്കും മുമ്പ് നഷ്ടപ്പെട്ട കൂടപ്പിറപ്പുകളെ 26 വർഷങ്ങൾക്ക് ശേഷം ആശ്രയ സങ്കേതത്തിൽ കണ്ടുമുട്ടി. സഹോദരിയെയും രണ്ട് സഹോദരന്മാരെയും നേരിട്ട് കണ്ടപ്പോൾ ശരണ്യയുടെ കണ്ണുകൾ ഈറനണിഞ്ഞു.
2002ൽ പത്രമാദ്ധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് കൊട്ടാരക്കര ആശ്രയ ഏറ്റെടുത്ത അഞ്ച് വയസുകാരിയായ സരസുവിനെയും സഹോദരന്മാരായ സുരേഷിനെയും ഉമേഷിനെയും കാണാനാണ് സഹോദരി ശരണ്യ കുടുംബത്തോടൊപ്പം ഹൈദരാബാദിൽ നിന്ന് കലയപുരം സങ്കേതത്തിലെത്തിയത്.
2002ൽ അഞ്ചാം വയസിലാണ് ശരണ്യയ്ക്ക് മാതാവിനെ നഷ്ടമായത്. തുടർന്ന് ശരണ്യയെ പിതാവ് മാരിമുത്ത് ആർക്കോ വിറ്റു. സരസുവും സഹോദരന്മാരും പിതാവിനൊപ്പം തമിഴ്നാട്ടിലെ കള്ളിക്കുറിച്ചിയിൽ നിന്ന് കേരളത്തിലെത്തി. കണ്ണൂരിലെ കടത്തിണ്ണയിൽ മദ്യപാനിയായ പിതാവിനൊപ്പം കഴിഞ്ഞുവന്ന അഞ്ചു വയസുകാരി സരസു കുഞ്ഞനുജന്മാരുടെ വിശപ്പകറ്റാൻ കഷ്ടപ്പെടുന്ന വാർത്ത അന്ന് പത്രങ്ങളിൽ വന്നിരുന്നു.
വാർത്ത ശ്രദ്ധയിൽപെട്ട കലയപുരം ആശ്രയ സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസും ഭാര്യ മിനി ജോസും കണ്ണൂരിലെ ആലക്കോടിൽ നിന്ന് മൂവരെയും ഏറ്റെടുക്കുകയായിരുന്നു.
മൂവർക്കും ആശ്രയ വിദ്യാഭ്യാസം നൽകി. സരസു സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടി. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള കോച്ചിംഗിലാണ്. രണ്ടുവർഷം മുമ്പ് കണ്ണൂർ സ്വദേശിയായ സിവിൽ എൻജിനിയർ നിഥിനുമായി വിവാഹം നടന്നു. സഹോദരന്മാർ ഐ.ടി.ഐ വിദ്യാഭ്യാസത്തിനു ശേഷം ജോലി ചെയ്യുന്നു. സരസുവിന് ഒരു സഹോദരി എവിടെയോ ഉണ്ടെന്നുള്ള ധാരണമാത്രമേ ഉള്ളു. എന്നാൽ ശരണ്യ തന്റെ ചേച്ചിയെയും സഹോദരന്മാരെയും ഓർത്ത് വിഷമിക്കുകയായിരുന്നു.
ശരണ്യ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചു. ഭർത്താവും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സരസുവിനെയും സഹോദന്മാരെയും കലയപുരം ആശ്രയ സങ്കേതത്തിൽ കണ്ടെത്തിയത്. സഹോദരങ്ങളുടെ പുനസമാഗമം വികാരഭരിതമായിരുന്നു. കണ്ടുനിന്നവരും അറിയാതെ മിഴി തുടയ്ക്കുന്നുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |