
കണ്ണൂർ: അഴീക്കോട് പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയിൽ ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ് . കഴിഞ്ഞ 28നാണ് ഫാത്തിമത്ത് റിസ ജീവനൊടുക്കിയത്. ആസിഫ് ദുബായിലേക്ക് കടന്നതായാണ് സംശയം. റിസ ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ആസിഫിന്റെ ലഹരി ഉപയോഗം റിസ ചോദ്യം ചെയ്തപ്പോഴും മർദിച്ചു. തെളിവായി കൂട്ടുകാരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലീസ് കേസ് അന്വേഷിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ ജനുവരി എട്ടിനായിരുന്നു ഫാത്തിമത്തുൽ റിസയുടെയും മുണ്ടേരിമൊട്ട മായൻമുക്ക് സ്വദേശി ആസിഫിന്റെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം വിദേശത്ത് എത്തി ആസിഫിന്റെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ട് ചോദ്യം ചെയ്തതിന് പിന്നാലെയാണ് റിസ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
ആദ്യം അസ്വാഭാവിക മരണത്തിനാണ് വളപട്ടണം പൊലീസ് കേസെടുത്തത്. യുവതിയുടെ കുറിപ്പും സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശവും പരിശോധിച്ച ശേഷമാണ് ആത്മഹത്യപ്രേരണകുറ്റത്തിനും ഭർതൃ പീഡനത്തിനും കേസെടുത്തത്.
മരണവിവരമറിഞ്ഞ് നാട്ടിലെത്തി
റിസയുടെ മരണവിവരമറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലെത്തിയ ആസിഫ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിദേശത്തേക്ക് തിരിച്ചുപോകുകയായിരുന്നു.അതെസമയം ആത്മഹത്യ കുറിപ്പ് കിട്ടിയിട്ടും സംഭവത്തിൽ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവും ബന്ധുക്കൾക്കുണ്ട്. യു.എ.ഇയിലെ എയർപോർട്ടിൽ ജോലി ചെയ്യുന്ന പ്രതിയെ പിടികൂടുന്നതിന് പൊലീസ് ഇന്റർപോളിന്റെയും എംബസിയുടെയും സഹായവും തേടിയതായും വിവരമുണ്ട്. വിമാനത്താവളത്തിലും ജാഗ്രത നിർദ്ദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |