ആലപ്പുഴ: കേരളകൗമുദിയുടെ 115ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കയർ കോൺക്ലേവ്, കയർ മേഖല നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് കയർ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിക്കാനുള്ള വേദിയായി. ഫെഡറേഷൻ ഒഫ് ഇന്ത്യൻ കൊയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സാജൻ ബി.നായർ,കയർഫെഡ് യു.ടി.സി സംസ്ഥാന പ്രസിഡന്റ് സി.എസ്.രമേശൻ,പൂണിയിൽ കാർപ്പറ്റ്സ് ഉടമ തോമസ് ജോസഫ്, ചെറുകിട ഉത്പാദകൻ സി.ആർ.സാബു, തൃക്കുന്നപ്പുഴ കയർ സൊസൈറ്റിയിലെ സൂരജ് എന്നിവരുടെ സംശയങ്ങൾക്ക് മന്ത്രി മറുപടി നൽകി.
മാറ്റങ്ങൾ
തൊഴിലാളികൾ, സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, ഓഫീസർമാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിൽ മാറ്റങ്ങൾ വരും. മൂല്യവർദ്ധിത ഉത്പന്നങ്ങൾ എത്തിക്കാൻ കഴിയും. കയർ ഉത്പന്നങ്ങളുടെ മൂല്യവും, ഗുണമേന്മയും മെച്ചപ്പെടുത്തിയാൽ ഉയർച്ചയുണ്ടാവും.
ആധുനികവത്കരണം
പ്രധാനം ചകിരി ഉത്പാദനം വർദ്ധിപ്പിക്കുകയാണ്. തമിഴ്നാട്ടിലെ മെഷീനുകളുടെ മുന്നിൽ പിടിച്ചുനിൽക്കാനാവുന്നില്ല. സൊസൈറ്റികളെ കൺസോഷ്യമാക്കി അവർക്ക് രണ്ടോ മൂന്നോ മെഷീനുകൾ നൽകും. ചകിരി ഉത്പാദനം ശക്തമാക്കിയാലെ തമിഴ്നാട് യാൺ വില കുറയ്ക്കു. സജീവമായി തൊണ്ട് സംഭരിക്കാൻ പദ്ധതിയുണ്ട്. സംഘങ്ങൾക്ക് മൂലധനമില്ല. അവരെ ശക്തിപ്പെടുത്തണം.
ഗവേഷണം
ഗവേഷണങ്ങൾ നന്നായി നടക്കുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ മാറ്റം വരണം. കയർ എന്താണെന്ന് അറിയാത്ത ആളുകളാണ് വകുപ്പിലുള്ളത്. കയർ ഡയറക്ടറുടെ പോസ്റ്റിലേക്ക് പുതിയ ആളുവരും. മേഖലയിൽ 40 വർഷമായി പ്രവർത്തിക്കുന്നയാൾ അടുത്ത ദിവസം ചാർജ്ജെടുക്കും
സൊസൈറ്റികളുടെ പ്രശ്നങ്ങൾ
സൊസൈറ്റികളുടെ രാഷ്ട്രീയം നോക്കിയല്ല മൂലധനം നൽകുന്നത്. പ്രവർത്തനം നോക്കിയാണ്. നന്നായി പ്രവർത്തിക്കുന്നവ, ഊന്നൽ നൽകിയാൽ കൂടുതൽ നന്നായി പ്രവർത്തിക്കുന്നവ, കൈപിടിച്ച് ഉയർത്താൻ സാധിക്കുന്നവ എന്നിങ്ങനെയുള്ളവരെ സഹായിക്കും. പഠനങ്ങൾ നടക്കുകയാണ്
എക്സ്പോർട്ട് കമ്മിറ്റി റിപ്പോർട്ട്
എക്സ്പോർട്ട്കമ്മിറ്റി റിപ്പോർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തിൽ കൂടിയാലോചന നടത്തും. ഒരിടത്തും തൊഴിലാളിയില്ലാത്ത അവസ്ഥയാണ്. ബംഗാളികളുണ്ടെങ്കിലെ കേരളത്തിൽ തൊഴിലാളികളുള്ളു. പരിഹാരമുണ്ടാകും.
കയർ ലഭിക്കുന്നില്ല
പരാതി ലഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങളുണ്ടാക്കും.കയർ ഫെഡിൽ നിന്നുള്ള ചകിരി ഏതർത്ഥത്തിൽ കൊടുക്കുന്നു എന്നതിനെപ്പറ്റിയെല്ലാം അന്വേഷിക്കും.
കുടിശിക
ഏഴുമാസത്തെ കുടിശിക മുഴുവനല്ല എങ്കിലും പണം നൽകാനുള്ള നടപടി ഉടൻ സ്വീകരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |