
കൊച്ചി: എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി നടപടികളിൽ നിന്ന് തുടർച്ചയായി വിട്ടുനിന്ന് പ്രതികൾ. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികളാണ് മാദ്ധ്യമസാന്നിദ്ധ്യവും താമസസ്ഥലങ്ങളിൽ നിന്നുള്ള ദൂരവും ചൂണ്ടിക്കാട്ടി ഇന്നലെയും ഹാജരാകാതിരുന്നത്. ഇവർ 13ന് ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കർശന നിർദ്ദേശം നൽകി.
പ്രോസിക്യൂഷൻ്റെ ആവശ്യപ്രകാരം കോടതി കൂടുതൽ വകുപ്പുകൾ ചുമത്തിയതിനാൽ പുതിയ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനാണ് പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടുതവണയും ഇവർ എത്തിയിരുന്നില്ല.
മാദ്ധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുമെന്ന ആശങ്കയുണ്ടെന്നും പലരും ഇടുക്കി, പത്തനംതിട്ട സ്വദേശികളായതിനാൽ യാത്രാക്ലേശമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകർ തൊടുന്യായങ്ങൾ നിരത്തി. ഹാജരാകുന്നതിൽ ഇളവ് വേണമെന്നും അപേക്ഷിച്ചു. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. വിചാരണ സമയത്ത് എന്ത് ചെയ്യുമെന്ന് ചോദിച്ച കോടതി, പ്രതികൾക്ക് ഇനി അവധിയില്ലെന്നും താക്കീത് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |