
കൊച്ചി: ചളിക്കവട്ടം പെട്രോൾ പമ്പിന് സമീപം മട്ടാഞ്ചേരി സ്വദേശി ഷൈജുവിനെയും എറണാകുളം മാർക്കറ്റിന് സമീപം രേഷ്മ, മകൻ കണ്ണൻ എന്നിവരെയും കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ സ്ഥിരം കുറ്റവാളികളായ രണ്ടുപേർ അറസ്റ്റിലായി. കാപ്പ കേസ് പ്രതി തിരുവനന്തപുരം കണ്ണംതുറ ജോസിയ നിവാസിൽ തിയോഫിൻ (44), കൂട്ടുപ്രതി കൊല്ലം പള്ളിത്തോട്ടം ബീച്ച് റോഡ് തോപ്പിൽ പള്ളിക്ക് സമീപം കൊടിമരം ജോസ് (42)എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഷൈജുവിനെ കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ജൂലായ് 31ന് രാത്രിയിലായിരുന്നു ആക്രമണങ്ങൾ. തിയോഫിന്റെ ഭാര്യയാണ് രേഷ്മ. ഇവരുടെ ആദ്യബന്ധത്തിലുള്ള മകനാണ് കണ്ണൻ.
മോഷ്ടിച്ച ബൈക്കുമായി മാസങ്ങൾക്ക് മുമ്പ് തിയോഫിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് മോഷ്ടിച്ച ബൈക്കാണെന്ന് കണ്ണനും ഷൈജുവും മൊഴി നൽകിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഈ കേസിൽ ജാമ്യത്തിലിറങ്ങി 13 ദിവസം പിന്നിടുമ്പോഴാണ് ആക്രമണം നടത്തിയത്.
കൊടിമരം ജോസാണ് ഷൈജുവിനെ കുത്തിയത്. ഇയാൾ കേരളത്തിലും തമിഴ്‌നാട്ടിലും മോഷണക്കേസുകളിൽ പ്രതിയാണ്. വധശ്രമമടക്കം 22 കേസുകളിൽ പ്രതിയായ തിയോഫിൻ കാപ്പ ചുമത്തി ജയിലിലായിരുന്നെങ്കിലും അടുത്തിടെയാണ് പുറത്തിറങ്ങിയത്. കേസിൽ കൂട്ടുപ്രതികളായ രണ്ടുപേർക്കായി അന്വേഷണം ഊർജ്ജിതമാക്കി.
രേഷ്മയേയും കണ്ണനെയും തിയോഫിനാണ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഈ കേസിൽ കൊടിമരം ജോസ് കൂട്ടുപ്രതിയാണ്.
ഒളിവിൽപ്പോയ പ്രതികളെ കളമശേരി ഭാഗത്തുനിന്നാണ് ഇന്നലെ രാവിലെ പൊലീസ് പിടികൂടിയത്. ജോസിന്റെ പക്കൽ നിന്ന് കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. തിയോഫിൻ വർഷങ്ങളായി എറണാകുളത്താണ് തങ്ങുന്നത്. പാലാരിവട്ടം എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
ഇന്ന് കോടതിയിൽ ഹാജരാക്കും.
ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച കേസിൽ തിയോഫിനെയും ജോസിനെയും അറസ്റ്റ് ചെയ്യാൻ സെൻട്രൽ പൊലീസ് നടപടി തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |