നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയ്ക്ക് സമീപം അവണാകുഴി, താന്നിമൂട് എന്നിവിടങ്ങളിലെ വ്യാപാരികളെ കള്ളനോട്ട് നൽകി കബളിപ്പിച്ച സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.പുനലൂർ, കാരിയറ സ്വദേശി ഷാൻ ആണ് പിടിയിലായത്. 500 രൂപയുടെ കള്ളനോട്ട് നൽകി 100രൂപയുടെ സാധനങ്ങൾ വാങ്ങിയ ശേഷം ബാക്കി തുക കൈപ്പറ്റുകയാണ് പ്രതികളുടെ രീതി.
അവണാകുഴിയിലെ റോഷ്‌നി ബേക്കറി, കുട്ടൂസ് ബേക്കറി, താന്നിമൂടിലെ അമ്പാടി ബേക്കറി, ശ്രീകൃഷ്ണ മൊബൈൽ ഷോപ്പ് എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നതായി പറയുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാൾ നാട്ടുകാർക്ക് നേരെ കത്തി വീശി ആക്രമണം നടത്തുകയും പിടിവലിക്കിടെ തലയിൽ ധരിച്ചിരുന്ന വിഗ് ഇളകിപ്പോവുകയും ചെയ്തു.മറ്റൊരു പ്രതി സമീപത്തെ വീട്ടുമതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു.
പിടിയിലായ പ്രതിയുടെ കയ്യിൽനിന്നും കള്ളനോട്ടുകൾ കണ്ടെത്തി.KL 19 B 8327 നമ്പറിലുള്ള ഫോർഡ് കാറിലാണ് പ്രതികളെത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ ഊരൂട്ടുകാല, നെല്ലിമൂട്, കാഞ്ഞിരംകുളം മേഖലകളിലും സമാന തട്ടിപ്പുകൾ നടന്നതായി നാട്ടുകാർ പറയുന്നു. കള്ളനോട്ട് കൈമാറുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |