തിരുവനന്തപുരം: പാറ്റൂർ അപകടത്തിൽ കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന് സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. ഓടിക്കൂടിയ ജനം അപ്പോഴാണ് ആ വിവരം അറിയുന്നത്. സെമിത്തേരിയിൽ കിടക്കുന്ന കാൽ കൂടിയെടുക്കാൻ വേദനയോടെ വിളിച്ചുപറയുന്നുമുണ്ടായിരുന്നു. ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു. ഓടിക്കൂടിയവർ കാലിനായി തെരച്ചിൽ നടത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറിയാണ് സെമിത്തേരി. പിന്നീട് ആളുകൾ തെറിച്ചുവീണ കാലിന്റെ ഭാഗം കണ്ടെടുത്ത് ആംബുലൻസിൽ കയറ്റി. ഇതിനിടയിൽ പ്രശാന്തിന് ബോധവും പോയി. പാറ്റൂർ ജംഗ്ഷന് സമീപം ഇന്നലെ സന്ധ്യയോടെയായിരുന്നു അപകടം.
പാറ്റൂരിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ എതിർദിശയിലൂടെ വന്ന ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ സമീപത്ത് ഉണ്ടായിരുന്ന നഴ്സിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ അംബുലൻസെത്തുന്നതിന് മുൻപ് പ്രാഥമിക ചികിത്സ നൽകി. എന്നിരുന്നാലും കാൽ അറ്റുപോയതിനെ തുടർന്ന് റോഡിൽ നിറയെ ചോരക്കളമായി. ജനങ്ങൾ ഓടിക്കൂടിയതിനെ തുടർന്ന് ജംഗ്ഷനിൽ വൻ ഗതാഗത കുരുക്കുമായി. സാധാരണയായി ജംഗ്ഷന് സമീപത്തായുള്ള വളവിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥികളുണ്ടാകുന്നതാണ്. എന്നാൽ സംഭവ സമയം വിദ്യാർത്ഥികൾ ഇല്ലായിരുന്നതിനാൽ വൻ അപകടം ഒഴിവായി.
കാറിൽ മദ്യക്കുപ്പികൾ
അതേസമയം അപകടമുണ്ടാക്കിയ കാർ ഡ്രൈവറും കൂടെയുള്ളവരും മദ്യപിച്ചതായി കണ്ടെത്തി. പിടിയിലായ സിദ്ധാർത്ഥ് (29), അനന്തകൃഷ്ണൻ എന്നിവരാണ് മദ്യപിച്ചതായി പൊലീസ് സ്ഥിരീകരിച്ചത്. അതേസമയം കാറിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെടുത്തിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ എത്തിയ മാദ്ധ്യമങ്ങളാണ് കാറിൽ ഉണ്ടായിരുന്ന മദ്യക്കുപ്പികളുടെ ദൃശ്യം ക്യാമറയിൽ പകർത്തിയത്. പിന്നാലെയാണ് പൊലീസ് ഇവരെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയത്. പ്രതികൾ മദ്യപിച്ചിരുന്നതായി ദൃക് സാക്ഷികൾ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |