
തിരുവനന്തപുരം: പിള്ളവീട് നഗർ റസിഡന്റ്സ് അസോസിയേഷനിലുള്ളവർക്ക് മെഡിക്കൽ കോളേജ് റോഡിൽ എളുപ്പത്തിലെത്താൻ ആമയിഴഞ്ചാൻ തോടിന് കുറുകെ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടത്തുകാർ ഉള്ളൂർ വഴിയും കേശവദാസപുരം വഴിയും ചുറ്റിയാണ് നിലവിൽ മെഡിക്കൽ കോളേജ് റോഡിലെത്തുന്നത്. 250ലധികം കുടുംബങ്ങളാണ് ഇവിടെയുള്ളത്. രോഗികളെയും കൊണ്ട് അടിയന്തര ഘട്ടങ്ങളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താൻ ഏറെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്.
ആമയിഴഞ്ചാൻ തോടുമായി അതിർത്തി പങ്കിടുന്ന മടത്തുവിള റസിഡന്റ്സ് അസോസിയേഷൻ,രാജീവ് ഗാന്ധി ലെയ്ൻ റസിഡന്റ്സ് അസോസിയേഷൻ എന്നിവിടങ്ങളിലുള്ളവർ കേശവദാസപുരത്തേക്കും പട്ടത്തേയ്‌ക്കും നിലവിൽ ഉള്ളൂർ വഴി ചുറ്റിയാണ് പോകുന്നത്. ആമയിഴഞ്ചാൻ തോടിന് കുറുകെ പിള്ളവീട് നഗർ റസിഡന്റ്സ് അസോസിയേഷനെയും മടത്തുവിള റസിഡന്റ്സ് അസോസിയേഷനെയും ബന്ധിപ്പിച്ച് പാലം യാഥാർത്ഥ്യമായാൽ യാത്രാ സൗകര്യം സുഗമമാകുമെന്നാണ് ജനം പറയുന്നത്.
പ്രഖ്യാപനം വെറുതെയായി
---------------------------------------------
ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതി രണ്ട് കോടിയോളം രൂപ അനുവദിച്ചിരുന്നു. പാലം പണിയേണ്ടത് ഇറിഗേഷൻ വകുപ്പാണ്. ഇവിടെ പാലം അനിവാര്യമെന്ന് ചീഫ് ഇറിഗേഷൻ എൻജിനിയർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം തുടർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി
ജനങ്ങളുടെ പ്രധാന ആവശ്യം
-------------------------------------------------------
ഇടത്തരം വാഹനങ്ങൾക്ക് പോകാൻ അനുയോജ്യമായ കോസ്‌വേ പാലം വേണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. നിർമ്മാണത്തിന് ചെലവ് കുറവാണെന്നതാണ് പ്രധാനകാരണം. മാത്രവുമല്ല സ്ഥലം ഒട്ടും ഏറ്റടുക്കേണ്ടിയും വരില്ല.
നിലവിൽ ആംബുലൻസ് ഉൾപ്പെടെ ചുറ്റിക്കറങ്ങിയാണ് ഇവിടെ എത്തുന്നത്. മൂന്ന് റസിഡന്റ്സ്
അസോസിയേഷനുകളും ഇവിടെ പാലം വേണമെന്ന് എറെക്കാലമായി ആവശ്യപ്പെടുകയാണ്.
എൻ.രാധാകൃഷ്ണ പിള്ള, പ്രസിഡന്റ്,
പിള്ളവീട് നഗർ റസിഡന്റ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |