തിരുവനന്തപുരം: ശംഖുംമുഖം കടൽത്തീരത്ത് മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിക്കുന്ന കോൺക്രീറ്റ് ഗ്യാലറിയുടെ കുറച്ച് ഭാഗം പൊളിച്ചു നീക്കിയേക്കും.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളത്തിന് തടസമാകുന്ന ഭാഗമാണ് പൊളിക്കുക.
ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്ന രീതിയിലുള്ള കോൺക്രീറ്റ് ഗ്യാലറി ആറാട്ട് എഴുന്നെള്ളത്തിനും തുടർന്നുള്ള കർമ്മങ്ങൾക്കും തടസമാകുമെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഇത് പരിശോധിക്കുന്നതിനായി ക്ഷേത്രം തന്ത്രി ഉൾപ്പെടെയുള്ളവർ ഇന്ന് ശംഖുംമുഖത്ത് എത്തും.മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും എത്തും.
ആറാട്ടുമണ്ഡപത്തിൽ ഇറക്കുന്ന ഗരുഡവാഹനത്തിൽ നിന്ന് ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹം,ആറാട്ടുകടവിലെ മണൽത്തിട്ടയിലേക്ക് എഴുന്നെള്ളിക്കാൻ പടിക്കെട്ടിനെ ചുറ്റി വരേണ്ട സ്ഥിതിയാണിപ്പോൾ.
മണൽത്തിട്ടയിൽ എഴുന്നെള്ളിച്ചിരുത്തുന്ന ശ്രീപദ്മനാഭ വിഗ്രഹത്തിനും ആറാട്ടുമണ്ഡപത്തിലെ ഗരുഡവാഹനത്തിനും അഭിമുഖമായാണ് തന്ത്രി പൂജ കഴിക്കുന്നത്.പടിക്കെട്ട് വന്നതോടുകൂടി ദേവനും ദേവന്റെ വാഹനത്തിനും ഇടയിൽ ഒരു വൻമതിൽ ഉണ്ടായതുപോലെയായി. പൂജയ്ക്കിരിക്കുന്ന തന്ത്രിക്ക് ഇനി മുതൽ ഗരുഡവാഹനം കാണാൻ സാധിക്കാത്ത അവസ്ഥ വരും.പരമ്പരാഗത വിശ്വാസത്തിന് ഭംഗം വരുത്തുന്ന ഈ നിർമ്മാണം പരിഷ്കരിച്ച് പരിഹാരം കാണണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |