ആർപ്പൂക്കര: 'ഞങ്ങളുടെ വീടെല്ലാം മുങ്ങി സാറേ... എല്ലാ വർഷവും മഴക്കാലത്ത് ക്യാമ്പിൽ കഴിയാനാണ് വിധി.. ഞങ്ങളുടെ ദുരിതം നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല...' ആർപ്പൂക്കര കരിപ്പൂത്തട്ട് ഗവ.ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മണിയാപറമ്പ് പണ്ടാരശേരിയിൽ ടിന്റു ബേബിയുടെ ഈ വാക്കുകൾ പ്രളയത്താലുണ്ടാകുന്ന ദുരിതജീവിതത്തിൽ മനം മടുത്തതിന്റെ നേർചിത്രമാണ്. വെള്ളം കയറിത്തുടങ്ങിയതോടെ കൈയിൽ കിട്ടിയ വസ്ത്രങ്ങളും പ്രധാനരേഖകളും മാത്രമെടുത്താണ് പലരും ക്യാമ്പിലേക്ക് ഇറങ്ങിയത്. ആർപ്പൂക്കര പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബങ്ങൾ പഞ്ചായത്തിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. കരിപ്പൂത്തട്ട് ഗവ.ഹൈസ്‌കൂളിലെ ക്യാമ്പിൽ മാത്രം 33 കുടുംബങ്ങളിൽ നിന്നായി 54 പേരാണ് അഭയം തേടിയിരിക്കുന്നത്. 23 സ്ത്രീകളും 21 പുരുഷന്മാരും 10 കുട്ടികളുമാണ് ഇവിടെയുള്ളത്. 2018ലെ പ്രളയത്തേക്കാൾ കൂടുതൽ വെള്ളമാണ് ഇത്തവണ ഇറച്ചുകയറിയതെന്നും അടുക്കളയിലെ പാതകത്തിന് മുകളിലേക്ക് വരെ കയറിയെന്നും ടിന്റു പറയുന്നു. ഭർത്താവ് സുരേഷിനും മക്കളായ ആരോഷിനും അനന്യയ്ക്കുമൊപ്പമാണ് ക്യാമ്പിലുള്ളത്.
ആർപ്പൂക്കര പഞ്ചായത്തിൽ 4 ക്യാമ്പുകൾ
മുടങ്ങാതെ ക്യാമ്പിലേയ്ക്ക്
2018ലെ പ്രളയം മുതൽ എല്ലാ മഴക്കാലത്തും ക്യാമ്പിൽ അഭയം തേടേണ്ടിവരുന്ന നിരവധി കുടുംബങ്ങളും ഇത്തവണയും ക്യാമ്പിലുണ്ട്. നാലുതോട് തെറ്റാകരയിലെ കരുണാകരനും ഭാര്യ രമണിയും മകൻ ദീപക്കും, വട്ടത്തിൽപറമ്പിലെ തങ്കമ്മയും, കൊച്ചുപനയത്തിൽ റെജിമോനും ഭാര്യ അർച്ചനയും, മണിയാപറമ്പ് ചെമ്പിട്ടഴം വിശാലും ഭാര്യ ദിവ്യയും മക്കളായ വൈദ്യേഹി, വൈഷ്ണവ് എന്നിവരും, തിട്ടനാച്ചിറയിലെ നിഖിലും ഭാര്യ അഞ്ജുവും മക്കളായ സിയ, സിഖിയ എന്നിവരും വർഷംതോറും പ്രളയക്കാലത്ത് ക്യാമ്പിലെത്തുന്നവരാണ്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഭക്ഷണം ക്യാമ്പിൽ തന്നെ പാകം ചെയ്ത് വിതരണം ചെയ്യുകയാണ്. വെള്ളം കൂടുന്നതിനനുസരിച്ച് വീടുകളിൽ കഴിയുന്നവരെ അഗ്നിശമനസേനയുടെ സഹായത്തോടെ ക്യാമ്പിലേക്ക് എത്തിക്കുകയാണ്
പി.സി മനോജ്
വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |