തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രിമാർ
താൽക്കാലിക നടപ്പാലം ഭാഗിമായി പൊളിച്ചു
ആലപ്പുഴ: കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിലെ ജലമൊഴുക്ക് വേഗത്തിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും അറിയിച്ചു.തോട്ടപ്പള്ളി പൊഴി സന്ദർശിച്ച്
സാഹചര്യം വിലയിരുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും .
നിലവിൽ സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തി. മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച്
തുടർച്ചയായി പൊഴിയിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നുമുണ്ട്. ദേശീയ പാത നിർമാണത്തിന് വേണ്ടി തോട്ടപ്പള്ളിയിൽ നിർമിച്ച താൽക്കാലിക നടപ്പാലം ഭാഗികമായി പൊളിച്ചു.
കിഴക്കൻ വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ രാത്രി സമയങ്ങളിലാണ് പ്രധാനമായും മാലിന്യങ്ങൾ നീക്കുന്നത്.
സ്പിൽവേയിലൂടെ കടലിലേക്കുള്ള നീരൊഴുക്ക് തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും മന്ത്രിമാർ നിർദേശം നൽകി. ഇത് കൃത്യമായി നിരീക്ഷിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.2018ലെ പ്രളയത്തിനു ശേഷമുള്ള പ്ലാനിംഗ് കമ്മീഷൻ റിപ്പോർട്ട് പ്രകാരം
സ്പിൽവേയുടെ ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും, അത് ശാസ്ത്രീയമായി നടപ്പാക്കാത്തതിനാൽ പ്രതീക്ഷിച്ച ഫലം ലഭിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ, ലീഡിംഗ് ചാനൽ, എ.സി. കനാൽ, കുട്ടനാട്ടിലെ ഇടത്തോടുകൾ എന്നിവയുടെ ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ദീർഘകാല പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച്
ക്യാബിനറ്റിൽ വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രിമാർ പറഞ്ഞു.
തോട്ടപ്പള്ളിയിലെ പരിശോധനയ്ക്ക് ശേഷം കരുമാടി സെന്റ് നിക്കോളാസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ വിവിധ ക്യാമ്പുകളും മന്ത്രിമാർ സന്ദർശിച്ചു.
റെജി ചെറിയാൻ എം.എൽ.എ, ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, എ.ഡി.എം സി. പ്രേംജി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം പുറക്കാട്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് തുടങ്ങി നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |