
പാലക്കാട്: നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെച്ചൊല്ലി ബി.ജെ.പി- കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയും. കൗൺസിൽ യോഗത്തിനു മുമ്പ് റെക്കാഡ് ചെയ്ത വന്ദേമാതരം പൂർണമായി സ്പീക്കറിലൂടെ കേൾപ്പിച്ച സമയത്ത് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി.
വന്ദേമാതരം മുഴുവനായി പാടരുതെന്നും തുടക്കത്തിലെ നാലു വരികൾ മാത്രം ആലപിച്ചാൽ മതിയെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് കൗൺസിൽ പരിഗണിക്കാതിരുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. വിഷയത്തിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും നഗരസഭ ചെയർമാൻ പി.സ്മിതേഷ് അനുവദിച്ചില്ല. കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരം മുഴുവനായി ആലപിക്കാൻ ബി.ജെ.പി ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിനെതിരെ അടിയന്തര പ്രമേയത്തിനു കോൺഗ്രസ് കൗൺസിലറായ വിപിൻ നോട്ടീസ് നൽകി. എന്നാൽ ഭരണസമിതി ഇത് പരിഗണിച്ചില്ല. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. സി.പി.എം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി ബഹളം വച്ചു. അതിനിടെ, ദേശീയഗാനം മുഴങ്ങിയപ്പോൾ ബി.ജെ.പി- കോൺഗ്രസ് കൗൺസിലർമാർ അറ്റൻഷനായി നിൽക്കുന്ന ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |