ശാന്തിയും സമാധാനവും ലഭിക്കാനാണ് ഭക്തർ ക്ഷേത്രങ്ങളിലെത്തുന്നത്. ചന്ദനത്തിരിയുടെയും വിളക്കുകളുടെയും ഗന്ധം പലർക്കും ഏറെ ഇഷ്‌ടമാണ്. കുളിച്ച് ശുദ്ധിയോടെ മാംസാഹാരങ്ങൾ വർജിച്ചാണ് മലയാളികൾ ക്ഷേത്രദർശനത്തിനെത്തുന്നത്. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രസാദമായി ലഭിക്കുന്നതും സസ്യാഹാരങ്ങളാണ്. എന്നാൽ, ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്‌തമായി മട്ടൺ ബിരിയാണി പ്രസാദമായി കിട്ടുന്ന ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങനെയൊരു ക്ഷേത്രമുണ്ട്. അധികം ദൂരെയല്ല, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ മധുരയിലാണ് ഈ ക്ഷേത്രം.
മധുരയിലെ മുനിയാണ്ടി ക്ഷേത്രത്തിലാണ് ഈ പ്രസാദം ലഭിക്കുന്നത്. ഇവിടുത്തെ ഉത്സവത്തിന് ഭക്ഷണപ്രിയർക്കെല്ലാം സൗജന്യമായി ലഭിക്കുന്ന മട്ടൺ ബിരിയാണി കഴിക്കാം. 1973ൽ ആരംഭിച്ച ഒരു ക്ഷേത്രോത്സവമാണിത്. ഉത്സവത്തിൽ ബിരിയാണി വിളമ്പുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. പതിറ്റാണ്ടുകൾ മുമ്പ് മധുരയിലെ വടക്കംപട്ടി ഗ്രാമത്തിലെ ഒരു താമസക്കാരൻ ഹോട്ടൽ ആരംഭിച്ചു. അത് വിജയിച്ചുകഴിഞ്ഞാൽ ഭഗവാനോടുള്ള നന്ദി സൂചകമായി ഭക്ഷണം എല്ലാവർക്കും വിളമ്പാമെന്ന് അയാൾ നേർന്നു. ഹോട്ടലിൽ നിന്ന് വൻ ലാഭം ലഭിക്കാൻ തുടങ്ങിയതോടെ ഉടമ നേർച്ച നടത്തി.
ഇതറിഞ്ഞ് ഗ്രാമത്തിലെ പലരും നേർച്ചകൾ നേർന്നു. ഒടുവിൽ ഗ്രാമത്തിലെ ഭൂരിഭാഗംപേരും ഹോട്ടലുടമകളായി മാറി. മാംസാഹാരം വിളമ്പുന്ന ഈ ഹോട്ടലുകൾക്കെല്ലാം അവരുടെ ദേവതയായ മുനിയാണ്ടിയുടെ പേര് നൽകുകയും ചെയ്‌തു. നിലവിൽ ദക്ഷിണേന്ത്യയിൽ 500ലധികം മുനിയാണ്ടി ഹോട്ടലുകളുണ്ട്. ഇതിന്റെയെല്ലാം നന്ദി സൂചകമായാണ് ദേവതയ്‌ക്ക് എല്ലാ വർഷവും മട്ടൺ ബിരിയാണി നിവേദിക്കുന്നത്. ഈ വർഷത്തെ ഉത്സവത്തിൽ ഏകദേശം 8,000പേർ പങ്കെടുത്തിരുന്നു.
നാട്ടിലെ എല്ലാ ഹോട്ടലുടമകളും ഇതിനായി പണം സംഭാവന ചെയ്യാറുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, നാല് ടൺ അരിയും 100 ആടുകളുമാണ് കഴിഞ്ഞ ഉത്സവത്തിനായി ക്ഷേത്രത്തിൽ സമർപ്പിച്ചത്. ഇതെല്ലാം ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിച്ചു. പ്രസാദത്തോടൊപ്പമുള്ള ഗ്രേവിക്കായി 600 കോഴികളെയും ബലിയർപ്പിച്ചു. ബിസിനസ് മത്സരത്തിനിടയിലും ഹോട്ടലുടമകളെല്ലാം ഇവരുടെ വിജയം ആഘോഷിക്കാനും ദേവതയ്‌ക്ക് നന്ദി പറയാനുമായി ഒത്തുചേരുന്നു എന്ന സവിശേഷതയും ഈ ഉത്സവത്തിനുണ്ട്.
Madurai’s Muniandi Temple in Tamil Nadu is known for serving mutton biryani as free prasadam during its annual festival. The tradition began in 1973 after a hotel owner made a vow of gratitude for his business success. Over 500 Muniandi hotel owners contribute to the festival, which attracts thousands of people each year.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |