
കിളിമാനൂർ: പുതിയകാവിലെ പൊതുമാർക്കറ്റ് പുനർനിർമ്മാണം മന്ദഗതിയിൽ.കിഫ്ബി ഫണ്ടിൽ നിന്നനുവദിച്ച മൂന്ന് കോടി രൂപയുടെ നവീകരണപ്രവർത്തനമാണ് നടക്കുന്നത്.2020ൽ കിഫ്ബി ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ ചന്ത നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ പണിയൊന്നും നടക്കാതെ വന്നപ്പോൾ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ,പഞ്ചായത്ത് തുടർനടപടി ആരംഭിച്ചു.2025 മാർച്ച് 20ന് നിർമ്മാണോദ്ഘാടനവും നടന്നു.എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണി പുരോഗമിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
കിളിമാനൂർ ബ്ലോക്ക് പരിധിയിലെ പുളിമാത്ത്,നഗരൂർ,മടവൂർ,പള്ളിക്കൽ പഞ്ചായത്തുകളിൽ നിന്നും,ജില്ലാതിർത്തിയായതിനാൽ കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിരവധിയാളുകളാണ് മാർക്കറ്റിനെ ആശ്രയിക്കുന്നത്. വെറ്റില മുതൽ കന്നുകാലികളെ വരെ വിൽക്കാനും വാങ്ങാനുമായി ഇവിടെ ആളുകളെത്തുന്നുണ്ട്. ഞായറും വ്യാഴവുമാണ് പ്രധാന മാർക്കറ്റ് ദിവസങ്ങൾ.മാർക്കറ്റിന്റെ ശോചനീയാവസ്ഥ കാരണം കച്ചവടത്തിന് ആളുകൾ കുറഞ്ഞു.മാർക്കറ്റ് നവീകരണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിൽ മാർക്കറ്റ് പ്രവർത്തിക്കുന്നത് പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്താണ്.മഴയായാൽ ഇവിടെവെള്ളക്കെട്ടാണ്.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ പുതിയകാവിലാണ് മാർക്കറ്റ്.കിളിമാനൂർ ഗ്രാമപഞ്ചായത്തിനോട് ചേർന്നുള്ളതാണ് ഈ സ്ഥലം.
പ്രവർത്തനങ്ങൾ
1) നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി,ആധുനിക രീതിയിൽ പണിയും
2) ഫിഷ് സ്റ്റാൾ,മീറ്റ് സ്റ്റാൾ എന്നിവ നിർമ്മിക്കും
3) പൂർണമായും മേൽക്കൂര പണിയും
4) മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും
ആധുനിക രീതിയിൽ പണിയുന്ന മാർക്കറ്റിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും.മാലിന്യ നിർമ്മാർജനത്തിന് മുൻഗണന.ഉടൻ പണി പൂർത്തിയാക്കും.
ജി.എൽ.അജീഷ്,
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |