മലപ്പുറം: കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് മൂലം പ്രതിസന്ധിയിലായി നിർമ്മാണ മേഖല. സാമഗ്രികളുടെ ലഭ്യതക്കുറവും ഇന്ധന വില വർദ്ധനവുമാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണം. തമിഴ്നാട്ടിൽ നിന്നാണ് കൂടുതലായും കെട്ടിട നിർമ്മാണ സാമഗ്രികൾ ജില്ലയിലേക്ക് എത്തിക്കുന്നത്. ജൂലായ് മാസത്തിൽ മൂന്ന് തവണയാണ് വില വർദ്ധിപ്പിച്ചത്. ആഗസ്റ്റിൽ ഒരു തവണയും വർദ്ധിച്ചു. വില വർദ്ധനവ് കാരണം മുൻകൂട്ടി ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാനാവാതെ പ്രതിസന്ധിയിലാണ് കോൺട്രാക്ടർമാർ.
ജില്ലയിൽ നേരത്തെ ഒരു ക്യുബിക്ക് അടി എം.സാന്റിന് 40 രൂപയായിരുന്നു വില. നിലവിൽ ഇത് 55ലെത്തി. പി.സാന്റിന്റെ വില 60ൽ നിന്നും 75ലെത്തി. 32 രൂപയായിരുന്ന മെറ്റൽ വില 40 രൂപയായി. 300 രൂപയായിരുന്ന സിമന്റിന്റെ വില 360 ആയി. ഒരു സ്ക്വയർ ഫീറ്റ് ടൈലിന് 40 നൽകിയിരുന്നിടത്ത് നിലവിൽ 55 രൂപ നൽകണം. ഒന്നര യൂണിറ്റ് കരിങ്കല്ലിന്റെ വില 5,000 രൂപയിൽ നിന്നും 5,500 ആയി.
കെട്ടിട നിർമ്മാണത്തിന് ആവശ്യമായ കല്ല്, മണൽ, കമ്പി, സിമന്റ് എല്ലാം ക്വാറികളിൽ നിന്നും ഫാക്ടറികളിൽ നിന്നും വലിയ ലോറികളിലാണ് നിർമ്മാണ സ്ഥലത്തേക്ക് എത്തിക്കുന്നത്. ഇന്ധന വില വർദ്ധനവ് കാരണം ലോറിയുടെ വാടകയും വർദ്ധിച്ചിട്ടുണ്ട്. മാത്രമല്ല, സിമന്റ്, സ്റ്റീൽ, ഇഷ്ടിക, ടൈൽസ് നിർമ്മിക്കുന്ന ഫാക്ടറികളിലെല്ലാം ഇതിനായി വലിയ ഊർജ്ജം ആവശ്യമാണ്.
കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില ഉയർന്നത് സാധാരണക്കാരുടെ വീട് എന്ന സ്വപ്നത്തിന് മങ്ങലേൽപ്പിക്കുകയാണ്. എത്രയും പെട്ടന്ന് സർക്കാർ ഇടപെട്ട് വില നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. നിർമ്മാണ സാമഗ്രികൾക്ക് സബ്സിഡി ഏർപ്പെടുത്തുന്നത് ഏറെ ഉപകാരപ്രദമാകും. ബാങ്കിൽ നിന്ന് വായ്പ എടുത്ത് വീട് നിർമ്മാണം ആരംഭിച്ചവരുടെ ബഡ്ജറ്റ് മാറ്റിമറക്കുന്നതാണ് ഈ വില വർദ്ധനവ്.
കെ.ടി.സനോജ്, കോൺട്രാക്ടർ
നേരത്തെയുള്ള വില---നിലവിലെ വില
എം.സാന്റ് - 40 --------------------60
പി.സാന്റ്-60-------------------75
മെറ്റൽ- 32-------------------40
സിമന്റ്- 300----------360
ടൈൽ- 40----55
കരിങ്കല്ല് (ഒന്നര യൂണിറ്റ്)-5,000---5,500
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |