
കോട്ടയം: കുണ്ടും കുഴിയുമില്ലാത്ത റോഡിൽ, മുന്നറിപ്പില്ലാതെ ടാറിംഗ് നടത്തിയതോടെ പെട്ടത് ഇതുവഴി കടന്നുപോയ യാത്രക്കാരാണ്. ഇല്ലിക്കൽ പാലം മുതൽ കുമരകം ഭാഗത്തേക്കാണ് ഇടവിട്ട് ടാറിംഗ് നടത്തിയത്. ടാറിംഗ് നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ നിയന്ത്രിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരുന്നതോടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. സ്‌കൂട്ടർ യാത്രക്കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു പോലും കടന്നുപോകാനാകാത്ത സ്ഥിതിയായിരുന്നു. ഏറെ വൈകിയാണ് പല വാഹനങ്ങൾക്കും ടാറിംഗ് ഭാഗം കടന്നുപോകാനായത്. ബസ് സർവീസുകളെയും കുരുക്ക് ബാധിച്ചു. സമയക്രമം വീണ്ടെടുക്കുന്നതിനായി പിന്നീട് ബസുകൾ അമിതവേഗത്തിൽ ഓടിക്കേണ്ട സാഹചര്യമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
വീതി കൂട്ടുമെന്ന് പറഞ്ഞിട്ട് മാസങ്ങൾ
ഇല്ലിക്കൽ മുതൽ പടിഞ്ഞാറോട്ട് റോഡിന് വീതി കൂട്ടുന്നതിനൊപ്പം വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ റോഡിന്റെ ഉയരം വർദ്ധിപ്പിച്ച് നിർമിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ചില ഭാഗങ്ങളിൽ മഞ്ഞക്കുറ്റികളും സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള മഞ്ഞക്കുറ്റികൾ കുമരകത്തെ ഒരു പുരയിടത്തിൽ ഇറക്കിയിട്ട് മാസങ്ങളായി. കോണത്താറ്റ് പാലത്തിന്റെ നിർമാണം പൂർത്തിയായ ഉടൻ റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. പാലം പണി പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും റോഡ് വീതി കൂട്ടുന്നതിനോ ഉയരം വർദ്ധിപ്പിക്കുന്നതിനോയുള്ള തുടർപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ഇതിനിടെയാണ് തകർച്ച ഇല്ലാത്ത റോഡിൽ വീണ്ടും ടാറിംഗ്. റോഡ് വികസനം നടപ്പാക്കാനിരിക്കെ ഇപ്പോൾ നടത്തുന്ന ടാറിംഗ് എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം.
പ്രധാന വിനോദസഞ്ചാര മേഖലയായ കുമരകത്തേക്കുള്ള റോഡിൽ അപ്രതീക്ഷിതമായി നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ യാത്രക്കാർക്ക് മുൻകൂട്ടി വിവരം നൽകണം.ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് മുമ്പ് ബദൽ ഗതാഗത മാർഗങ്ങൾ സംബന്ധിച്ചും സമയക്രമം സംബന്ധിച്ചും വ്യക്തമായ അറിയിപ്പ് നൽകണം.-യാത്രക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |