മയ്യനാട്: താന്നി സ്വർഗപുരം ദേവീക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകളുടെ സുരക്ഷിതമായ നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ബലികമ്മിറ്റി കൺവീനർ രാജീവ് രാജനും ജോയിന്റ് കൺവീനർ ശശീന്ദ്രനും അറിയിച്ചു.
300 പേർക്ക് ഒരേ സമയം ഇരുന്ന് ബലിതർപ്പണം നടത്താൻ സൗകര്യ പ്രദമായി 140 അടി നീളത്തിലുള്ള 2 പന്തലുകൾ ഒരുക്കുന്നുണ്ട്. ബലിതർപ്പണതോടൊപ്പം തിലഹവനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കോർപ്പറേഷൻ ശുചീകരണ വിഭാഗത്തിന്റെ പ്രവർത്തനം നടക്കുന്നു. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക വരി സംവിധാനം ഒരുക്കുന്നുണ്ട്. ഡി.ടി.ഡി.സി യുടെ നേതൃത്വത്തിൽ ലൈഫ് ഗാർഡ് സേവനത്തിനു പുറമെ പ്രദേശത്തുള്ള യുവാക്കളുടെയും മത്സ്യത്തൊഴിലാളികളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. കോർപ്പറേഷന്റെ വകയായി ശുദ്ധജല വിതരണവും താന്നി എസ്.എൻ.ഡി.പി യോഗം ശാഖയുടെ വകയായി ചുക്ക് കാപ്പി വിതരണവും ഉണ്ടായിരിക്കും.
ബലിതർപ്പണ പ്രദേശം മുഴുവൻ സി.സി.ടി.വി ക്യാമറ നിരീക്ഷണത്തിലാവും. കോർപ്പറേഷന്റെ വകയായി വെളിച്ചവും ഏർപ്പെടുത്തും. ആംബുലൻസ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് ഡി.ടി.ഡി.സി, ഫയർ ആൻഡ് റെസ്ക്യു, കെ.എസ്.ഇ.ബി എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബലി തർപ്പണ സ്ഥലത്തേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും. 12 ന് പുലർച്ചെ 3 മുതൽ ബലിതർപ്പണം തുടങ്ങുമെന്ന് ക്ഷേത്രം പ്രസിഡന്റ് തുളസീധരനും സെക്രട്ടറി സജീവും അറിയിച്ചു. ബലിതർപ്പണ കൂപ്പണുകൾ മുൻകൂട്ടി ക്ഷേത്ര കൗണ്ടറിൽ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |