കൊട്ടാരക്കര: ദളിത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പുനലൂർ തൊളിക്കോട് ദേവികോണം കൊപ്പാറയിൽ ബി.ശ്രീകുമാറിന് (36) 12 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കൊട്ടാരക്കര എസ്.സി- എസ്.ടി സ്പെഷ്യൽ കോടതി ജഡ്ജ് ആർ.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
തൊളിക്കോട് കലുങ്ക് മുകൾ ദേവികോണം പാറയിൽ വീട്ടിൽ ആർ.രഞ്ജുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. 2022 ഒക്ടോബർ 20ന് രാത്രി 10.30ന് ആണ് കേസിനാസ്പദമായ സംഭവം. പ്രദേശത്തെ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബിന്റെ പേര് മാറ്റുന്നതുമായി ഉണ്ടായ വാക്കുതർക്കമാണ് കാരണം. പ്രതിയുടെ വീടിന് സമീപത്തുള്ള പുരയിടത്തിലെത്തിച്ച് മർദ്ദിച്ച ശേഷം കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് രക്ഷപ്പെട്ടത്. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 22 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.ജി.എസ്.സന്തോഷ് കുമാർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |