കൊട്ടാരക്കര: ഓണക്കാലം അടുത്തെത്തുമ്പോഴും കൊട്ടാരക്കര പട്ടണത്തിൽ വാഹന പാർക്കിംഗിന് ക്രമീകരണമായില്ല. ഏറ്റവും കൂടുതൽ തിരക്കുള്ള ചന്തമുക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്ത അവസ്ഥയാണ്. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ഓണത്തിരക്ക് വലിയ തോതിലാകും. അതോടെ പട്ടണത്തിൽ ഗതാഗത കുരുക്കും കൂടുതൽ മുറുകും. പട്ടണത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്ത സ്ഥിതിയുണ്ടായാൽ ആളുകൾ സാധനങ്ങൾ വാങ്ങാനായി മറ്റിടങ്ങളിലേക്ക് പോകുമോയെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. പ്രതിസന്ധികൾ പരിഹരിക്കാൻ നഗരസഭയും പൊലീസും ഇനിയും യാതൊരുവിധ ആലോചനാ യോഗങ്ങളും ചേർന്നിട്ടുമില്ല.
പൂർത്തിയാകാത്ത നിർമ്മാണങ്ങൾ തിരിച്ചടിയാകുന്നു
ചന്തമുക്കിൽ നേരത്തേ ഉണ്ടായിരുന്ന പാർക്കിംഗ് ഗ്രൗണ്ട് സാംസ്കാരിക സമുച്ചയം, മുൻസിപ്പൽ സ്ക്വയർ നിർമ്മാണവുമായി ബന്ധപ്പെട്ട് അടച്ചതാണ്. ഇവിടെ നിർമ്മാണ ജോലികൾ മുടങ്ങിയിരിക്കയാണ്. ഉള്ള സ്ഥലം പരമാവധി പാർക്കിംഗിന് അനുവദിക്കാവുന്നതാണെങ്കിലും ഒരു വാഹനംപോലും കടക്കാത്ത വിധം അടച്ചുവച്ചിരിക്കയാണ്. ചന്തയുടെ സ്ഥലത്ത് കുറച്ച് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമുണ്ട്. എന്നാൽ ഇവിടെയും നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലാണ്. ചന്തയും ആശുപത്രിയും സിനിമാ തീയേറ്ററും പ്രധാന വ്യാപാര സ്ഥാപനങ്ങളുമൊക്കെ യുള്ള ചന്തമുക്കിൽ നിലവിൽ വാഹന പാർക്കിംഗിന് സ്ഥലമില്ല. ഫീസ് വാങ്ങിയുള്ള സ്വകാര്യ പാർക്കിംഗ് ഇടവും ഇല്ലാത്തതാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
പുലമണിലും കച്ചേരിമുക്കിലും സ്ഥലം ക്രമീകരിക്കണം
ഗണപതി ക്ഷേത്ര ഭൂമി ഉപയോഗിക്കണം
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനുവേണ്ടി ചന്തമുക്കിൽ പെട്രോൾ പമ്പിന് സമീപത്തായി ഭൂമി വാങ്ങിയിട്ടുണ്ട്. ഇവിടെ മതിൽകെട്ടി ഗേറ്റ് സ്ഥാപിച്ചിട്ട് ഒരു മാസമേ ആകുന്നുള്ളു. ഈ സ്ഥലം ഓണക്കാലത്തേക്ക് വാഹന പാർക്കിംഗിന് വിട്ടുനൽകിയാൽ ചന്തമുക്കിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമാകും. അനുയോജ്യമായ സ്വകാര്യ ഭൂമികളും വാഹന പാർക്കിംഗിന് ഉപയോഗിക്കുന്നതിന് അധികൃതർ വേണ്ടത്ര ഇടപെടൽ നടത്തേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |