അറുപത്തിരണ്ടുകാരിയായ ഹരിതകർമ്മ സേനാംഗം സുമതിയമ്മ 22ന് രാത്രി കൊച്ചിയിൽ നിന്ന് ആദ്യമായി വിമാനം കയറുമ്പോൾ, അത് മലയാളികൾക്കാകെ അഭിമാനനിമിഷം. ഒറ്റയ്ക്ക് നദി വൃത്തിയാക്കി ലോകശ്രദ്ധ നേടിയ മദ്ധ്യപ്രദേശുകാരൻ ബിട്ടു തബാഹിക്ക് നെതർലൻഡ്‌സിൽ നിന്ന് ജോലി വാഗ്ദാനം എത്തിയപ്പോൾ കൈയടിച്ചവരാണ് നമ്മൾ. അതിനേക്കാൾ നിറഞ്ഞ കൈയടിക്ക് അർഹയാണ് പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിച്ച് സ്വന്തമായി വഞ്ചി നിർമ്മിച്ച് ഇടയക്കുന്നം പുഴയെ മാലിന്യമുക്തമാക്കിയ സുമതിയമ്മയെന്ന് തിരിച്ചറിഞ്ഞത് അബുദാബി മലയാളി അസോസിയേഷൻ. അവരുടെ ആതിത്ഥ്യം സ്വീകരിക്കാൻ ഒരാഴ്ച അവിടെയുണ്ടാകും.
2024ൽ പുഴയിലേക്കിറങ്ങിയ ശേഷം സുമതിയമ്മയെ തേടി ചെറിയ പുരസ്‌കാരങ്ങൾ എത്താറുണ്ട്. ഈമാസം മൂന്നിനാണ് മലയാളി അസോസിയേഷൻ വിദേശയാത്രയെക്കുറിച്ച് സുമതിയമ്മയെ അറിയിച്ചത്.
'സ്വപ്നത്തിൽപ്പോലും വിമാനത്തിൽ കയറി മറ്റൊരു രാജ്യത്ത് പോകാനാകുമെന്ന് കരുതിയതല്ല. ജീവിത സാഹചര്യം അതാണ്. സ്വപ്നമാണോ സത്യമാണോയെന്ന അമ്പരപ്പ് മാറിയിട്ടില്ല. തന്റെ പ്രവൃത്തി രാഷ്ട്രപതിയുടെ ശ്രദ്ധയിൽ എത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. അത് നടക്കുമോയെന്ന് അറിയില്ല" - സുമതിയമ്മ തുറന്നു പറഞ്ഞു.
പാസ്‌പോർട്ടും വിസയും തയ്യാറായി. ബാഗുകൾ പാക്ക് ചെയ്തു. മറ്റ് അഞ്ച് മലയാളി അമ്മമാർക്കൊപ്പമാണ് അവിസ്മരണീയ യാത്ര. അംഗീകാരത്തിൽ ചേരാനെല്ലൂർ പഞ്ചായത്തും ഹരിതകർമ്മസേനയും സന്തോഷത്തിലാണ്.
മകൻ സുനിൽകുമാറിനൊപ്പമാണ് താമസിക്കുന്നത്. നഴ്‌സറിയിൽ പഠിക്കുന്ന കൊച്ചുമകനെ ക്രാഫ്റ്റ് നിർമ്മാണത്തിൽ സഹായിച്ചതാണ് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് വഞ്ചി നിർമ്മിക്കാൻ പ്രചോദനമായത്.
സുമതിയമ്മയുടെ മനസ് ഇപ്പോഴും സ്വന്തം പുഴയിലാണ്. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയാൽ പുതിയ വഞ്ചി പണിയണം. പഴയതിലെ കുപ്പികൾ തുരപ്പൻ കടിച്ചു നശിപ്പിച്ചു. പുഴ വൃത്തിയായി കിടക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നുവെന്ന് സുമതിയമ്മ പറഞ്ഞു
Sixty-two-year-old Haritha Karma Sena member Sumathiyamma is set to fly abroad for the first time after the Abu Dhabi Malayali Association invited her to the UAE in recognition of her efforts to clean the Idayakunnam River.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |